ഗുരുവായൂർ: തുടർച്ചയായി നാലാം തവണയും റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ കഥകളി സംഗീതത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി പി.ആർ. നിരഞ്ജന. തൃശൂർ വിവേകോദയം ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.
ഇസാഫ് ഉദ്യോഗസ്ഥനായ അച്ഛൻ രവിയുടെ സംഗീതവും എടക്കളത്തൂർ ശ്രീരാമചന്ദ്ര യു.പി സ്‌കൂളിലെ അദ്ധ്യാപികയായ അമ്മ നിഷയുടെ തിരുവാതിരയും കണ്ടുവളർന്ന നിരഞ്ജനയ്ക്ക് സംഗീതം ജീവിതം തന്നെയായിരുന്നു. കഥകളിയിലുള്ള വീട്ടുകാരുടെ കമ്പമാണ് കുട്ടിക്കാലം മുതൽ വഴികാട്ടിയായത്.
കോട്ടയ്ക്കൽ സന്തോഷിന്റെ ശിക്ഷണത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി കഥകളി സംഗീതം അഭ്യസിക്കുന്നുണ്ട്. കലോത്സവങ്ങളിൽ കഥകളി സംഗീതത്തിന് പുറമെ അഷ്ടപദി, സംസ്‌കൃത പദ്യം,തിരുവാതിര,സംഘഗാനം,ഉറുദു പദ്യം എന്നീ മത്സരങ്ങളിലും നിരഞ്ജന സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. നിരഞ്ജന ആലപിച്ച 'അമ്പലഗോപുരനടയിൽ ഞാനൊരു ആനക്കൊമ്പനെ കണ്ടേ… എന്ന ഗാനം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
പ്ലസ് വൺ സയൻസ് പഠിക്കുന്ന നിരഞ്ജനയുടെ ആറാം ക്ലാസ് വിദ്യാർത്ഥിയായ അനിയൻ ധനഞ്ജയ് കൃഷ്ണനും ചേച്ചിയുടെ പാതയിലാണ്. ഹിന്ദി പദ്യം ചൊല്ലലിന് ഉപജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കി ജില്ലാ കലോത്സവത്തിന് ഒരുങ്ങുകയാണ് ധനഞ്ജയ്. കൈപ്പറമ്പിൽ പെരുമ്പടപ്പ് മനയിലാണ് ഈ സംഗീത കുടുംബം താമസിക്കുന്നത്.