ഗുരുവായൂർ: ഗുരുപവനപുരിയെ കർണാടക സംഗീതത്തിന്റെ മാസ്മരികതയിലാഴ്‌ത്തി, ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തിരിതെളിയും. സംഗീതമണ്ഡപമായ മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 9ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്‌കാരം ഡോ. ഉമയാൾപുരം കെ. ശിവരാമന് മന്ത്രി സമ്മാനിക്കും. ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അദ്ധ്യക്ഷനാകും.
സംഗീതോത്സവത്തിനു മുന്നോടിയായി, ചെമ്പൈ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈ സംഗീതമണ്ഡപത്തിൽ പ്രതിഷ്ഠിക്കും. ഉദ്ഘാടന സമ്മേളനത്തിനു ശേഷം നടക്കുന്ന സംഗീതസദസിൽ ടി.എസ്. പട്ടാഭിരാമ പണ്ഡിറ്റ് കച്ചേരി അവതരിപ്പിക്കും. വൈകീട്ട് 6.30ന് സംഗീതസദസിൽ സന്ദീപ് നാരായണന്റെ (ചെന്നൈ) കച്ചേരി. നാളെ രാവിലെ ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം ക്ഷേത്രം തന്തി ശ്രീലകത്തു നിന്ന് തെളിച്ചു കൊണ്ടുവരുന്ന ദീപമുപയോഗിച്ച് സംഗീതമണ്ഡപത്തിലെ ഭദ്രദീപം തെളിക്കുന്നതോടെ സംഗീതാർച്ചനകൾക്ക് ആരംഭമാകും.
മൂവായിരത്തോളം പേരാണ് പതിനഞ്ച് ദിനരാത്രങ്ങളിലായി സംഗീതോത്സവത്തിൽ പങ്കെടുക്കുക. ദിവസവും രാവിലെ അഞ്ച് മുതൽ രാത്രി 11 വരെയാണ് സംഗീതോത്സവം.ഏകാദശി ദിവസമായ ഡിസംബർ 8 ന് രാത്രി സംഗീതജ്ഞർ ഒന്നിച്ചിരുന്നുള്ള ആലാപനത്തോടെ സംഗീതോത്സവത്തിന് സമാപനമാകും.