ചാവക്കാട്: കടപ്പുറം മുനയ്ക്കക്കടവ് അഴിമുഖത്ത് മത്സ്യ ബന്ധനത്തിനിടെ വഞ്ചി അപകടത്തിൽ മത്സ്യത്തൊഴിലാളി പുതുവീട്ടിൽ ഹംസക്കുട്ടി മരിച്ച സംഭവം കളക്ടറും ഫിഷറീസ് ഡി.ഡി.പിയും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്' ഉത്തരവിട്ടതായി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ അറിയിച്ചു. 25 ലക്ഷം രൂപ ഹംസക്കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പി.കെ.ബഷീർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹംസക്കുട്ടിയും മകൻ ഷഫീഖും മത്സ്യബന്ധനത്തിനിടെ കടലിൽ അപകടത്തിൽപ്പെട്ട സമയം തൊട്ടടുത്ത കോസ്റ്റൽ പൊലീസ് സ്‌റ്റേഷനിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി രക്ഷാ ബോട്ട് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമീപിച്ചെങ്കിലും സഹായിച്ചില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ബോട്ടിന്റെ ഡ്രൈവർ ഇല്ലാത്തതാണ് ബോട്ട് ഇറക്കാതിരിക്കാൻ കാരണമായതെന്ന് കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്.

എന്നാൽ പരിചയസമ്പന്നരായ ഒട്ടേറെ നാട്ടുകാരായ ബോട്ട് ഡ്രൈവർമാർ ബോട്ട് ഇറക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും കോസ്റ്റൽ പൊലീസ് അനുവദിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മീറ്ററുകൾ ദൂരെയുള്ള കോസ്റ്റൽ പൊലീസിന്റെ രക്ഷാ ബോട്ട് തത്സമയം എത്തിയിരുന്നെങ്കിൽ ഒട്ടേറെ സമയം കടലിൽ ജീവനുവേണ്ടി മല്ലടിച്ച ഹംസക്കുട്ടിയെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ കളക്ടറുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റൽ പൊലീസ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അപ്പോഴേക്കും ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഹംസക്കുട്ടി മുങ്ങിത്താഴ്ന്നിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

കോസ്റ്റൽ പൊലീസിന്റെ അനാസ്ഥക്കെതിരായും ഹംസക്കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടികളും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബഷീർ തിരുവനന്തപുരത്ത് മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.

ഫിഷറീസ് വകുപ്പു മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കും നിവേദനം നൽകിയിട്ടുണ്ട്. നഷ്ടപരിഹാരം സംബന്ധിച്ച് ആവശ്യമായ നടപടികൾ വേഗത്തിലാക്കാമെന്ന് വകുപ്പു മന്ത്രിയും ഉറപ്പു നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.