ചാലക്കുടി / തൃശൂർ: വയനാട്ടിൽ ക്ലാസ് മുറിക്കുള്ളിൽനിന്ന് പാമ്പുകടിയേറ്റ് അഞ്ചാംക്ലാസുകാരി മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപ് ചാലക്കുടിയിലെ കാർമൽ അൺ എയ്ഡഡ് സ്‌കൂളിൽ നാലാം ക്ളാസ് വിദ്യാർത്ഥിയുടെ കാലിൽ പാമ്പു കടിയേറ്റു. ചാലക്കുടി ഹൗസിംഗ് ബോർഡ് കോളനിയിൽ കണ്ണനായ്ക്കൽ ഷൈജന്റെ മകൻ ജെറാൾഡിനാണ് (9) ഇന്നലെ സ്കൂൾ മൈതാനത്ത് ഒാടിക്കളിക്കുന്നതിനിടെ പാമ്പു കടിയേറ്റത്.
അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കുട്ടിക്ക് മറ്റു അസ്വസ്ഥതകളൊന്നുമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിഷമേറ്റിട്ടില്ലെന്നാണ് പ്രാഥമിക രക്ത പരിശോധനയിൽ തെളിഞ്ഞതെങ്കിലും കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്. ഇടതു കാൽപ്പാദത്തിൽ കടിച്ചത് ഏതിനം പാമ്പാണെന്ന് ഉറപ്പിക്കാനായിട്ടില്ല. കുട്ടിയുടെ രക്തം ഇടവിട്ട് 10 തവണ പരിശോധിച്ച് വിഷാംശം കണ്ടെത്തിയാൽ മാത്രമേ പ്രതിവിഷം നൽകൂ.24 മണിക്കൂർ നേരം നിരീക്ഷണത്തിലാണ്.
അതേസമയം, ജെറാൾഡിനെ പാമ്പ് കടിച്ച വിവരമറിഞ്ഞ അദ്ധ്യാപകർ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം പിതാവിനെ വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് ഷൈജനാണ് ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും തുടർന്ന്, അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയിലുമെത്തിച്ചത്. ഇന്നലെ വിശ്രമ വേളയിൽ സ്കൂൾ പരിസരത്തും മൈതാനത്തും കൂട്ടുകാരോടൊപ്പം ഓടിക്കളിച്ച ജെറാൾഡ് ക്ലാസ്സിൽ മടങ്ങിയെത്തിയപ്പോൾ കാൽപ്പാത്തിൽ ചെറിയ മുറിവും രക്തം പൊടിഞ്ഞതും കണ്ടതാണ് സംശയത്തിനിടയാക്കിയത്.