തൃശൂർ: സത്യത്തിനായുള്ള നിരന്തരമായ പരിശ്രമത്തിനും മലിനമാക്കപ്പെടാത്ത സത്യം പ്രബുദ്ധരായ വായനക്കാർക്ക് നൽകുന്നതിനും കേരളകൗമുദി എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു.
കേരളകൗമുദി തൃശൂർ എഡിഷന്റെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് അയ്യന്തോൾ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന 'കിസ്‌ന ഡയമണ്ട് ജുവലറി കേരളകൗമുദി വിനീത് ശ്രീനിവാസൻ കൗമുദി നൈറ്റിൽ' അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ മാറിയേക്കാം. ആശയവിനിമയ മാദ്ധ്യമം മാറിയേക്കാം. പക്ഷേ യാഥാർത്ഥ്യം മാറില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പൂർവികരുടെ ദർശനങ്ങളുമായി ചേർന്ന് നിന്നുകൊണ്ട്,
പ്രത്യാഘാതങ്ങൾ വകവയ്‌ക്കാതെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് പരമപ്രാധാന്യം നൽകുന്നതാണ് ഇന്നും കേരളകൗമുദിയുടെ നിലപാടുകൾ. പഴയ ഭീഷണികൾ നിലനിൽക്കുമ്പോഴും, പുതിയ ഭീഷണികൾ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരന്തരം നമ്മെ നശിപ്പിക്കുന്നുണ്ട്. ഈ വെല്ലുവിളികൾ ദേശീയസുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ശരിയായ നയം സ്വീകരിക്കുക പ്രധാനമാണ്. ഫലപ്രദമായ വിഭവവിനിയോഗം, യുവാക്കളുടെ ശാക്തീകരണം എന്നിവയിലൂടെ ഭീഷണികളെ മറികടന്ന് രാജ്യത്തെ ആഗോളതലത്തിൽ ഔന്നത്യത്തിലേക്ക് എത്തിക്കാനാകും. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി റാം മാധവിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിലെ പ്രധാന അംഗമെന്ന എന്ന നിലയിൽ പുരോഗമനപരമായ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുന്നു.
കേരളകൗമുദി തൃശൂർ എഡിഷന്റെ 15ാം വാർഷികം ആഘോഷിക്കുമ്പോൾ, നാല് തലമുറകളിലായി വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ യാത്രയിലെ നാഴികക്കല്ലുകൾ പരാമർശിക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളം ഇരുണ്ട കാലത്തിലൂടെ കടന്നുപോവുകയായിരുന്നു. ആഴത്തിലുള്ള സാമൂഹിക അനീതിയും മനുഷ്യത്വരഹിതമായ ജാതി സമ്പ്രദായങ്ങളും സാമൂഹ്യ അരാജകത്വവും നടമാടിയിരുന്നു. സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞു. വിശ്വഗുരുവും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീനാരായണ ഗുരുദേവൻ തന്നെയാണ് ഇരുണ്ട കാലത്തിൽ നിന്ന് കേരളത്തെ ഉയർത്തി നവോത്ഥാനത്തിന് നേതൃത്വം നൽകിയത്. എന്റെ മുത്തച്ഛന്റെ പിതാവ് സി.വി കുഞ്ഞുരാമൻ ഗുരുദേവന്റെ ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ച പ്രഗത്ഭനായ എഴുത്തുകാരനും സാമൂഹിക ചിന്തകനുമായിരുന്നു. ഗുരുവിന്റെ ഉത്തമ ശിഷ്യനുമായിരുന്നു. ഗുരുവിന്റെ നിർദ്ദേശപ്രകാരം 1911 ൽ കേരള കൗമുദി അടിച്ചമർത്തപ്പെട്ടവരുടെയും നിരാലംബരുടെയും ഉന്നമനം എന്ന ലക്ഷ്യത്തിനായി ആരംഭിച്ചു. പത്രത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യാഗ്രഹം പോലുള്ള നവോത്ഥാന പ്രസ്ഥാനങ്ങളിലും കേരളകൗമുദി മുൻ നിരയിലായിരുന്നു. 1941 ൽ സി.വി കുഞ്ഞുരാമന്റെ മകൻ കെ. സുകുമാരൻ പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വലിയ പുരോഗതി നേടിയ കേരളകൗമുദി സാമൂഹിക അനീതികൾക്കെതിരെ പോരാടുകയും നിരവധി സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രേരകശക്തിയാവുകയും ചെയ്‌തു. തീപാറുന്ന മുഖപ്രസംഗങ്ങളിലൂടെ രാഷ്‌ട്രീയ ക്രമക്കേടുകളും ഭരണപരാജയങ്ങളും തുറന്നു കാട്ടി. പത്രാധിപർ സുകുമാരന്റെ ഐതിഹാസികമായ 'കുളത്തൂർ പ്രസംഗം' പിന്നാക്ക സംവരണം അസാധുവാക്കിയ അന്നത്തെ സർക്കാരിന്റെ തീരുമാനം തിരുത്താൻ പ്രേരിപ്പിച്ചു. സമൂഹത്തിന് വേണ്ടിയുള്ള പക്ഷപാതരഹിതവും നിർഭയവുമായ സേവനങ്ങൾക്ക് 1971 ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 2011 ൽ തിരുവനന്തപുരത്ത് കേരളകൗമുദി ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഇങ്ങനെ പറഞ്ഞു: '' 100 വർഷം പൂർത്തിയാക്കുന്ന ഏതൊരു സ്ഥാപനവും സവിശേഷ സ്ഥാനം അർഹിക്കുന്നു. അതൊരു പത്രമാകുമ്പോൾ പ്രത്യേകിച്ചും. കാരണം ഒരു രാജ്യത്തിന്റെ ചരിത്രം രൂപപ്പെടുത്തുന്നതിൽ അത് വലിയ പങ്ക് വഹിച്ചിരിക്കും.''
പ്രതിവാരപത്രമായി തുടങ്ങിയ കേരളകൗമുദി കാലത്തിനൊപ്പം വളർന്നു. ഓൺലൈൻ ന്യൂസ്‌പോർട്ടലുകളും ഇ - പേപ്പറും വഴി ഡിജിറ്റൽ മേഖലയിലും പടർന്നുപന്തലിച്ചു. 'കൗമുദി ടിവി ' തുടങ്ങി. കേരളകൗമുദിക്ക് 108 വയസ് പ്രായമുണ്ടെങ്കിലും 108 വയസിന്റെ ചെറുപ്പമാണെന്ന് പറയട്ടെ. ചെറുപ്പക്കാരായ പ്രൊഫഷണലുകളുടെ ഒരു ടീം കേരളകൗമുദിക്കുണ്ട്.കേരളകൗമുദിക്ക് ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി പറയുന്നുവെന്നും ദീപു രവി പറഞ്ഞു.