കഴക്കൂട്ടം: യുവാക്കളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ ചിലമ്പിൽ പറകോണം ചരുവിള വീട്ടിൽ സ്ക്വയർ ഉണ്ണി എന്ന സുധീപ് (25), വാലികോണം പുതുവൽ പുത്തൻവീട്ടിൽ വിഷ്ണു എന്ന അരുൺകുമാർ (22) എന്നിവരെ മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. മൂന്നാം പ്രതി മുരുക്കുംപുഴ കോഴിമട വി.ജി ഭവനിൽ വിവേകിനെ (27) നേരത്തെ റിമാൻഡു ചെയ്തിരുന്നു. മംഗലപുരം വെയിലൂർ വാലികോണത്ത് ദേവീകൃപയിൽ അഖിൽ (24), ബന്ധുവായ നിധിൻ എന്നിവരെ മുൻ വൈരാഗ്യത്താൽ മൂന്നംഗ സംഘം മാരകായുധങ്ങളുമായെത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഇരുവർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മംഗലപുരം സി.ഐ തൻസിം അബ്ദുൽ സമദ്, എ.എസ്.ഐമാരായ മാഹീൻ, ഹരി, സി.പി.ഒമാരായ അപ്പു, പ്രതാപൻ, മനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.