തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ ചോദ്യക്കടലാസ് തീയതി മാത്രം മാറ്റി കഴിഞ്ഞ ആഴ്ച നടന്ന ബിരുദാനന്തര പരീക്ഷയ്ക്കു നൽകി കേരളസർവകലാശാല വിദ്യാർത്ഥികളെ തട്ടിപ്പിന്റെ പുതിയ അദ്ധ്യായം പഠിപ്പിച്ചു. കാര്യവട്ടത്തെ എം.എ ഇക്കണോമിക്സ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ മാക്രോ ഇക്കണോമിക്സ് ഒന്നാം സെമസ്റ്റർ പരീക്ഷയിലാണ് ഈ മറിമായം. സംഭവം പുറത്തറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ് സർവകലാശാല അധികൃതർ.
പ്രളയം കാരണം 2018ലെ പരീക്ഷ 2019 ഫെബ്രുവരിയിലാണ് നടത്തിയത്. അതിനുപയോഗിച്ച ചോദ്യക്കടലാസിലെ തീയതി മാത്രം മാറ്റി 2019 ഒക്ടോബർ എന്നുചേർത്ത് നൽകുകയായിരുന്നു. പരീക്ഷാദിവസം രാവിലെ പഴയചോദ്യപേപ്പർ പൊടിതട്ടിയെടുത്ത് പഴയതീയതി മറച്ച് ഫോട്ടോസ്റ്റാറ്റെടുത്തശേഷം അതിനു മുകളിൽ പുതിയ തീയതി എഴുതിച്ചേർത്ത് വീണ്ടും പകർപ്പെടുത്ത് നൽകുകയായിരുന്നു.
സർവകലാശാലയുടെ 42 പഠനവകുപ്പുകളിലെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ പരീക്ഷകൾ പരീക്ഷാകൺട്രോളറുടെ നിയന്ത്രണത്തിലല്ല. ഈ പരീക്ഷകളുടെ നടത്തിപ്പിന് വൈസ്ചാൻസലർ ചെയർമാനായി സമിതിയുണ്ട്. ഓരോ വിഷയവും പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഒന്നും മൂന്നും സെമസ്റ്ററുകളുടെ ചോദ്യപേപ്പർ തയ്യാറാക്കുന്നത്. രണ്ടും നാലും സെമസ്റ്ററുകളുടേത് പുറത്തെ അദ്ധ്യാപകരും. ഇത്തവണ മാക്രോ ഇക്കണോമിക്സിലെ അദ്ധ്യാപികയോട് ചോദ്യം തയ്യാറാക്കാൻ നിർദ്ദേശിച്ചിരുന്നില്ലെന്നാണ് വിവരം. പകരമാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ നൽകിയത്.
രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടെ ചോദ്യം അദ്ധ്യാപകർ തന്നെ തയ്യാറാക്കുന്നതായിരുന്നു പതിവ്. പക്ഷേ, ഈ പരീക്ഷകൾക്ക് കൂടുതൽ മാർക്കുകിട്ടുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അത് ഒഴിവാക്കി ഒന്നും മൂന്നും സെമസ്റ്ററുകളുടെ ചോദ്യക്കടലാസ് അദ്ധ്യാപകർ തയ്യാറാക്കുന്ന രീതി നിലവിൽവന്നു. പുറമേയുള്ള അദ്ധ്യാപകർക്ക് സിലബസ് അയച്ചുകൊടുത്ത് ചോദ്യപേപ്പർ തയ്യാറാക്കുമ്പോൾ പഠിപ്പിക്കാത്ത പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുമുണ്ടാവുമെന്നതിനാൽ എല്ലാ സെമസ്റ്ററുകൾക്കും ആഭ്യന്തര ചോദ്യപേപ്പർ ഏർപ്പെടുത്താനാണ് അദ്ധ്യാപകരുടെ ശ്രമം. അങ്ങനെയായാൽ പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നുമാത്രമേ ചോദ്യങ്ങളുണ്ടാവൂ, പരാതിയുമൊഴിവാക്കാം. ഇക്കണോമിക്സിലെ മറ്റ് പേപ്പറുകളിൽ ക്ലാസ് പരീക്ഷയ്ക്ക് നൽകിയ ചോദ്യപേപ്പറിലെ 75 ശതമാനം ചോദ്യങ്ങളും ആവർത്തിച്ചിട്ടുണ്ടെന്നു വിദ്യാർത്ഥികൾ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ പറഞ്ഞു.
''പഠിപ്പിക്കുന്ന അദ്ധ്യാപകരാണ് ഒന്ന്, മൂന്ന് സെമസ്റ്ററുകളിൽ എല്ലാ ചോദ്യപേപ്പറുകളും തയ്യാറാക്കുന്നത്. ഇത്തരമൊരു പരാതി ഗൗരവമുള്ളതാണ്. പരിശോധിച്ച് നടപടിയെടുക്കും.''
ഡോ.വി.പി.മഹാദേവൻ പിള്ള
വൈസ്ചാൻസലർ