കേരളത്തിലെ സംസ്ഥാന സഹകരണ ബാങ്കും ജില്ലാസഹകരണ ബാങ്കുകളും സംയോജിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കാണ് കേരള സഹകരണ ബാങ്ക് അഥവാ കേരള ബാങ്ക്. ഏവർക്കും സുരക്ഷിതവും വിശ്വസനീയവുമായ ആധുനിക ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് കേരള ബാങ്കിന്റെ രൂപീകരണ ലക്ഷ്യം. കേരളത്തിലെ സഹകരണ ബാങ്കുകൾക്ക് വളരാനുളള വലിയ അവസരമാണ് കേരള ബാങ്കിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്. സഹകരണബാങ്കിംഗ് മേഖലയുടെ ഏകോപനത്തിനും മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും നിലനിൽപ്പ് ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കാർഷിക വ്യാവസായിക രംഗത്ത് നൂതന ആശയങ്ങൾക്കും പദ്ധതികൾക്കും കേരള ബാങ്ക് ശക്തി പകരും. ഗ്രാമീണ സമ്പാദ്യമുൾപ്പടെ സംസ്ഥാനത്തിലെ വിഭവങ്ങൾ പൂർണമായി നമ്മുടെ സംസ്ഥാനത്ത് വിനിയോഗിക്കാൻ കഴിയും. ഇടപാടുകാർക്ക് കുറഞ്ഞ ചെലവിൽ സേവനം ലഭ്യമാക്കാനും, വായ്പാ പലിശ നിരക്ക് കുറയ്ക്കുന്നതിനും, മൈക്രോ ഫൈനാൻസ് രംഗത്ത് കൂടുതൽ ഫലപ്രദമായി ഇടപെടുന്നതിനും കേരളബാങ്കിന്റെ വരവ് സഹായകമാകും.
കേരള ബാങ്കിലൂടെ കൂടുതൽ കാർഷിക വായ്പ നൽകാൻ കഴിയും. ഏകോപനത്തിലൂടെ ശക്തമാകുന്ന ബാങ്കിന്റെ ധനസ്ഥിതിയിൽ നബാർഡിൽനിന്നും കൂടുതൽ പുനർവായ്പ ലഭിക്കും. ഇത് നമ്മുടെ ഉത്പാദന മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ജില്ലാ ബാങ്ക് എന്ന തലം ഒഴിവാകുന്നതോടെ നബാർഡിൽ നിന്നും ലഭിക്കുന്ന പുനർവായ്പ കർഷകർക്ക് നിലവിലെ പലിശ നിരക്കിൽ നിന്നും കുറച്ചു നൽകാനാകും. കാർഷികേതര വായ്പകളുടെ പലിശ നിരക്കും കുറയ്ക്കാൻ സാധിക്കും.കേരള ബാങ്ക് വരുന്നതോടെ വായ്പ, നിക്ഷേപം എന്നിവ പലമടങ്ങ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. വിദേശ നിക്ഷേപം ശേഖരിക്കാൻ പ്രാപ്തി കൈവരിക്കുന്നതോടെ വിദേശനാണയ വിനിമയവും വ്യാപാരവും വർദ്ധിക്കും. പൊതുമേഖല, സ്വകാര്യ മേഖല ന്യൂജനറേഷൻ ബാങ്കുകൾ കൈയടക്കി വച്ചിരിക്കുന്ന എൻ.ആർ.ഐ നിക്ഷേപത്തിന്റെ നല്ലൊരു പങ്ക് കേരള ബാങ്കിലേക്ക് വരുന്നതോടെ സഹകരണമേഖലയുടെ വായ്പാ വിതരണശേഷിയിൽ കുതിച്ചു ചാട്ടമുണ്ടാകും.
സമ്പൂർണമായും സാങ്കേതിക വിദ്യയിലൂന്നിയ ബാങ്കിംഗ് പ്രവർത്തനം സാദ്ധ്യമാകും. ഡിജിറ്റൽ ഇടപാടിന്റെയും മറ്റ് സർവീസ് ചാർജ്ജുകളുടേയും പേരിൽ പൊതുമേഖലാ സ്വകാര്യ ന്യൂജനറേഷൻ ബാങ്കുകളുടെ ചൂഷണവും അവസാനിപ്പിക്കാനാകും. സഹകരണ ബാങ്കിംഗ് മേഖല അതിനൂതന സാങ്കേതിക മികവിലേക്ക് വരുമ്പോൾ ചെറുപ്പക്കാരായ ഉപഭോക്താക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകർഷിക്കാനാകും. ഇപ്പോൾ സഹകരണ ബാങ്കുകളിൽ 50 വയസിന് താഴെ പ്രായമുള്ള ഉപഭോക്താക്കൾ 23 ശതമാനത്തിനടുത്ത് മാത്രമാണ്.
കേരളത്തിലെ
രണ്ടാമത്തെ ബാങ്ക്
ജില്ലാ സഹകരണബാങ്കുകൾ സംസ്ഥാന സഹകരണ ബാങ്കിൽ ലയിക്കുന്നതോടെ എല്ലാത്തരം ബാങ്കിംഗ് പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്താൻ പ്രാപ്തിയുള്ള, റിസർവ് ബാങ്ക് അനുമതിയുള്ള ദേശീയ/അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ബാങ്കായി കേരള ബാങ്കിന് ഉയരാൻ കഴിയും. കേരള ബാങ്ക് നിലവിൽ വരുമ്പോൾ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി അത് മാറും. 2019 ജൂൺ മാസത്തിലെ എസ്.എൽ.ബി.സി കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് കേരളത്തിൽ 1216 ബ്രാഞ്ചുകളാണ് ഉളളത്. 1.53 ലക്ഷംകോടി രൂപയുടെ നിക്ഷേപവുമുണ്ട്. എന്നാൽ ഈ നിക്ഷേപത്തിന്റെ പകുതിയിലധികവും എൻ.ആർ.ഐ നിക്ഷേപമാണ്. കേരള ബാങ്കിന് തുടക്കത്തിൽ 825 ബ്രാഞ്ചുകൾ ഉണ്ടാകും. നിലവിൽ 65000ത്തിലധികം കോടി രൂപയുടെ നിക്ഷേപമുണ്ട്. ഇതിൽ എൻ.ആർ.ഐ നിക്ഷേപം നാമമാത്രമാണ്. എൻ.ആർ.ഐ നിക്ഷേപമടക്കം സ്വീകരിക്കാൻ അനുമതി ലഭിക്കുകയും, പ്രാഥമിക സഹകരണ സംഘങ്ങളിലൂടെ കേരള ബാങ്ക് സേവനം ഗ്രാമീണ ജനതയിലേക്ക് എത്തിക്കാൻ കഴിയുകയും ചെയ്യുന്ന മുറയ്ക്ക് കേരള ബാങ്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി മാറുമെന്നതിൽ സംശയമില്ല.
സംസ്ഥാന ജില്ലാ ബാങ്കുകൾക്ക് പുറമെ കേരളത്തിൽ 1625 പ്രാഥമിക സംഘങ്ങളും 60 ലൈസൻസ്ഡ് അർബൻ ബാങ്കുകളുമുണ്ട്. ഇവയാണ് കേരള ബാങ്കിന്റെ അംഗങ്ങൾ അല്ലെങ്കിൽ ഓഹരി ഉടമകളായി മാറുക. പ്രാഥമിക സഹകരണ സംഘങ്ങൾക്കും അർബൻ ബാങ്കുകൾക്കുമായി 4500 ത്തിലധികം ബ്രാഞ്ചുകൾ ഉണ്ട്. ഒരു ലക്ഷംകോടി രൂപയിലധികം നിക്ഷേപമുണ്ട്. ഇതെല്ലാം ചേരുമ്പോൾ ഉണ്ടാകുന്ന ബാങ്കിംഗ് നെറ്റ് വർക്ക് സംസ്ഥാനത്തിന്റെ ബാങ്കിംഗ് ആവശ്യങ്ങൾ നിർവഹിക്കാൻ പര്യാപ്തമാകും.നിലവിലുള്ള ജില്ലാ സഹകരണ ബാങ്കുകൾ ലയിച്ച് കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ ഷെഡ്യൂൾഡ് ബാങ്ക് പദവിയിലേക്ക് ഉയരും.
ബാങ്കിന്റെ ഭരണം
നിയന്ത്രിക്കുന്നതാര് ?
സഹകരണ ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിക്കായിരിക്കും കേരള ബാങ്കിന്റെ നിയന്ത്രണം. പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നും ജനറൽ വിഭാഗത്തിൽ 10 അംഗങ്ങളും, 10 വനിതാ അംഗങ്ങളും, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള ഒരു അംഗവും, അർബൻ ബാങ്കുകളുടെ പ്രതിനിധിയായി ഒരു അംഗവും, രണ്ട് സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടർമാരും, സഹകരണ സെക്രട്ടറി, രജിസ്ട്രാർ, നബാർഡ് സി.ജി.എം,കേരള ബാങ്ക് സി.ഇ.ഒ എന്നീ നാല് എക്സ് ഒഫിഷ്യോ അംഗങ്ങളും കൂടി ഉൾപ്പെടുന്നതാകും കേരള ബാങ്ക് ഭരണസമിതി.ആകെ 21 അംഗങ്ങളാണ് ഭരണസമിതിയിൽ ഉണ്ടാകുക. കൂടാതെ കേരള സഹകരണ നിയമപ്രകാരം രണ്ട് പ്രൊഫഷണൽ അംഗങ്ങളെ ഭരണസമിതിക്ക് കോ ഓപ്ട് ചെയ്യാവുന്നതാണ്. എന്നാൽ ഇവർക്ക് വോട്ടവകാശം ഉണ്ടാകില്ല. ആർ.ബി.ഐ യുടെ അന്തിമ അനുമതിയിൽ വായ്പേതര സംഘങ്ങളുടെ ഒരു പ്രതിനിധിയെ ഭരണസമിതിയിൽ വോട്ടവകാശമില്ലാത്ത പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.
പിണറായി വിജയൻ സർക്കാർ ലക്ഷ്യമിടുന്നത് കേരള സംസ്ഥാനത്തിന്റെ സുസ്ഥിര വികസനമാണ്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സഹായകമായി ശക്തമായ സാമൂഹിക സാമ്പത്തിക സ്ഥാപനങ്ങൾ അനിവാര്യമാണ്.
യു.ഡി.എഫ് നിലപാട്
സംസ്ഥാനവിരുദ്ധം
ഇടതുമുന്നണി സർക്കാരിനു കീഴിൽ സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിന് കേരളബാങ്ക് കാരണമാകുമെന്ന് വിറളി പിടിച്ചാണ് ഐക്യജനാധിപത്യമുന്നണി കേരളബാങ്കിന് എതിരായ നിലപാടുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കേരളബാങ്ക് വരുന്നതുമൂലം ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതി ഇല്ലാതാകുമെന്നത് അവരെ പ്രകോപിക്കുന്നുണ്ടാകും.
(സഹകരണം, ടൂറിസം,ദേവസ്വം വകുപ്പ് മന്ത്രിയാണ് ലേഖകൻ)