pacs

ഉള്ളൂർ: ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടപ്പാക്കുന്ന പിക്ചർ ആർക്കൈവിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സിസ്റ്റം (പാക്‌സ്) പ്രവർത്തനസജ്ജമായതോടെ എക്സ്റേ ഫിലിമിനായുള്ള രോഗികളുടെ കാത്തിരിപ്പിന് വിരാമമായി. എക്സ്റേ എടുത്ത് കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ചിത്രം ഡോക്ടറുടെ മുന്നിലെ കമ്പ്യൂട്ടറിലെത്തുന്ന സംവിധാനമാണിത്. പദ്ധതി പൂർത്തിയായതോടെ രോഗിക്കും ഡോക്ടർക്കും എക്സ്റേ എടുത്ത ശേഷം ഫിലിം കിട്ടുന്നതു വരെയുള്ള കാത്തിരിപ്പിനും ചികിത്സയ്ക്കുണ്ടാകുന്ന കാലതാമസവും ഒഴിവാക്കാനായി. ചികിത്സയുടെ ഏതൊരു ഘട്ടത്തിലും തുടർ ചികിത്സയ്ക്കായും ഡോക്ടർക്ക് വീണ്ടും എക്സ്റേ കാണണമെന്നുണ്ടെങ്കിൽ പുതിയ ഫിലിം എടുക്കേണ്ട ആവശ്യമില്ലെന്നത് പ്രധാന നേട്ടമാണ്. ഫിലിം കൈമോശം വന്നാലും വീട്ടിൽ മറന്നുവച്ചാലും പോക്കറ്റ് ചോരാതെ അടിയന്തര ചികിത്സ ഉറപ്പായും ലഭിക്കും.
എക്സ്റേ ഫിലിം വാങ്ങുന്നതിലൂടെ ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയുടെ പ്രവർത്തന നഷ്‌ടം ഒഴിവാക്കാനാകുമെന്നത് സുപ്രധാന നേട്ടമാണ്. അത്യാഹിത വിഭാഗത്തിലും വിവിധ ഒ.പി വിഭാഗങ്ങളിലും ഈ സംവിധാനം വിജയകരമായി പൂർത്തിയാക്കി. ദിവസേന ആയിരക്കണക്കിന് രോഗികളെത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം കാലതാമസമില്ലാതെ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാകുന്ന ഈ പദ്ധതി ഏറെ പ്രയോജനകരമാണ്. ഇ -ഹെൽത്ത് പദ്ധതിയുടെ ഗുണഫലങ്ങൾ എത്രയും വേഗം രോഗികളിലെത്തിക്കാൻ മന്ത്രി കെ.കെ. ശൈലജയും മെഡിക്കൽ കോളേജ് അധികൃതരും നടത്തി വന്ന അശ്രാന്ത പരിശ്രമത്തിന്റെ വിജയം കൂടിയാണിത്.

പദ്ധതി ഇങ്ങനെ

എക്സ്റേ എടുത്ത് കഴിഞ്ഞാൽ നിമിഷങ്ങൾക്കുള്ളിൽ ചിത്രം ഡോക്ടറുടെ മുന്നിലെ കമ്പ്യൂട്ടറിലെത്തും

ഡോക്ടർക്ക് വീണ്ടും എക്സ്റേ കാണണമെന്നുണ്ടെങ്കിൽ പുതിയ ഫിലിം എടുക്കേണ്ട ആവശ്യമില്ല

ഫിലിം കൈമോശം വന്നാലും വീട്ടിൽ മറന്നുവച്ചാലും അടിയന്തര ചികിത്സ ഉറപ്പായും ലഭിക്കും

അത്യാഹിത വിഭാഗത്തിലും വിവിധ ഒ.പി വിഭാഗങ്ങളിലും ഈ സംവിധാനം വിജയകരമായി പൂർത്തിയാക്കി

മെഡിക്കൽ കോളേജ് ആശുപത്രിയെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി ഏറെ പ്രയോജനകരമാണ്