koodathil

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ, ജയമാധവന്റെ മരണത്തെക്കുറിച്ച് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ തറവാട്ടു വീടിന്റെ പിൻവശത്തു നിന്ന് രക്തക്കറ പുരണ്ട പട്ടികക്കഷണം കണ്ടെത്തി. ചോരത്തുള്ളികൾ ഉണങ്ങിപ്പിടിച്ച നിലയിലുള്ള അടയാളങ്ങളാണ് ഇതിലുള്ളത്. വീടിനു പിൻഭാഗത്ത് പെട്ടെന്ന് കണ്ടെത്താനാകാത്ത വിധം ഒളിപ്പിച്ചിരിക്കുകയായിരുന്നു, അന്വേഷണത്തിൽ നിർണായക തെളിവായി മാറുന്ന ഈ പട്ടികക്കഷണം.

ഫോറൻസിക് വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ പട്ടികക്കഷണത്തിലേത് രക്തതുള്ളികൾ ഉണങ്ങിയതു തന്നെയെന്ന് പ്രാഥമികമായി സ്ഥിരീകരിക്കപ്പെട്ടെങ്കിലും, ഇക്കാര്യത്തിൽ വിശദ രാസപരിശോധനകൾ നടത്തും. പട്ടികക്കഷണം ഉപയോഗിച്ചുളള ആക്രമണത്തിലേറ്റ പരിക്കുകളാണോ ജയമാധവന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് എന്നും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം ഫോറൻസിക് പരിശോധനയിലേ സ്ഥിരീകരിക്കാനാകൂ.

ജയമാധവനെ അബോധാവസ്ഥയിൽ കണ്ടെത്തിയതായി പറയപ്പെടുന്ന കൂടത്തിൽ വീട്ടിലെ ഹാൾ മുറിയിൽ പല സ്ഥലത്തായി രക്തത്തുള്ളികളും രക്തം ചീറ്രിയ അടയാളങ്ങളും കണ്ടെത്തിയിരുന്നു. ഇത് തുടച്ചു വൃത്തിയാക്കിയതായും ശാസ്ത്രീയ പരിശോധനയിൽ തിരിച്ചറിഞ്ഞു. എന്നാൽ ജയമാധവനെ ആശുപത്രിയിലെത്തിച്ച ദിവസമോ, മരണപ്പെട്ട ശേഷം പൊലീസിനു നൽകിയ മൊഴിയിലോ ഇക്കാര്യങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. ഇത് പൊലീസിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നുണ്ട്.

പട്ടികക്കഷണത്തിൽ കണ്ടെത്തിയത് ജയമാധവന്റെ രക്തമാണെന്ന് സ്ഥിരീകരിക്കപ്പെട്ടാൽ കൂടുതൽ ചോദ്യം ചെയ്യലുകൾ വേണ്ടിവരും. ജയമാധവൻ ധരിച്ചിരുന്നതോ ഉപയോഗിച്ചിരുന്നതോ ആയ വസ്ത്രങ്ങളൊന്നും കൂടത്തിൽ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജയമാധവന്റെ മരണത്തോടെ ഇവയും ചികിത്സാരേഖകളുമെല്ലാം നശിപ്പിച്ചു കളഞ്ഞതായി കേസിൽ സംശയിക്കപ്പെടുന്ന കാര്യസ്ഥൻ രവീന്ദ്രൻനായർ അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു.

വീട്ടിനുള്ളിലും പട്ടികക്കഷണത്തിലും രക്തക്കറ കണ്ടെത്തിയതോടെ വസ്ത്രങ്ങളും കിടക്കവിരികളും മറ്റും നശിപ്പിച്ചത് സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെയും തെളിവെടുക്കലിന്റെയും ഭാഗമായി കൂടത്തിൽ വീടിനുള്ളിൽ ഏറെക്കുറെ എല്ലാ ഭാഗങ്ങളും അന്വേഷണ സംഘം അരിച്ചുപെറുക്കി. മുറികൾ കഴുകി വൃത്തിയാക്കിയതുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി ലീലയെ അന്വേഷണ സംഘം വീണ്ടും ചോദ്യംചെയ്യും. അതേസമയം കൂടത്തിൽ തറവാടിന്റെ കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുത്ത കേസിന്റെ അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിനുള്ള നടപടികൾ ഈയാഴ്ച ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം കേസിൽ പ്രതിചേർക്കപ്പെട്ട മുൻ റവന്യൂ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള ചിലർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യഹർജിയിൽ അന്വേഷണസംഘം കോടതി മുമ്പാകെ വിശദീകരണം നൽകും. ഹർ‌ജിയിൽ കോടതി തീരുമാനം അറിഞ്ഞശേഷമേ അറസ്റ്റുണ്ടാകാൻ സാദ്ധ്യതയുള്ളുവെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, വ്യാജരേഖ ചമയ്ക്കലിനും സ്വത്തു തട്ടിപ്പിനും തെളിവെടുപ്പ് പൂർത്തിയായാൽ അറസ്റ്റിനു തടസമില്ലെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.