തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ യു.ഡി.എഫ് അനുകൂല ജീവനക്കാരുടെ സംഘടനയായ ടി.ഡി.എഫ് നടത്തിയ പണിമുടക്ക് ജില്ലയിലെ ജനജീവിതത്തെ ബാധിച്ചു. സ്‌കൂളുകളിൽ നടക്കുന്ന യൂണിറ്റ് പരീക്ഷ എഴുതാനായി രാവിലെ ബസ് സ്റ്റോപ്പിൽ കാത്തുനിന്ന വിദ്യാർത്ഥികളും വിവിധ സ്ഥലങ്ങളിൽ ജോലിക്കു പോകാനെത്തിയ തൊഴിലാളികളും ബുദ്ധിമുട്ടി. ഓഫീസുകളിൽ ഹാജർ നില കുറവായിരുന്നു. സ്‌കൂളുകളുടെ പ്രവർത്തനത്തെയും സമരം ബാധിച്ചു. ഇന്നലെ വൈകിട്ട് നടന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടു കാണാനായി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിച്ചവരും വലഞ്ഞു. മണിക്കൂറുകളുടെ ഇടവേളകളിലാണ് നിരത്തുകളിൽ ബസുകളെത്തിയത്. നഗരത്തിലെ പ്രധാന ഡിപ്പോകളായ തമ്പാനൂരിലും കിഴക്കേകോട്ടയിലും യാത്രക്കാരുടെ വലിയ നിരയുണ്ടായിരുന്നു. ഇടത് സംഘടനകളും ബി.എം.എസും പണിമുടക്കിൽ പങ്കെടുത്തില്ല. പൊതുവേ സമാധാനപരമായിരുന്നെങ്കിലും ചില ഡിപ്പോകളിൽ അനിഷ്ട സംഭവങ്ങളുണ്ടായി. സമരാനുകൂലികൾ ചില സ്ഥലങ്ങളിൽ സർവീസ് തടഞ്ഞു. കണിയാപുരത്ത് ബസ് എടുക്കാനെത്തിയ ഡ്രൈവർക്ക് നേരെ സമരാനുകൂലികൾ മുട്ടയെറിഞ്ഞു. നെടുമങ്ങാടും ചടയമംഗലത്തും ജോലിക്കെത്തിയവരെ തടഞ്ഞു. നെടുമങ്ങാട്ട് ഒരു ജീവനക്കാരന് മർദ്ദനമേറ്റു. കിഴക്കേകോട്ടയിലും തമ്പാനൂരിലും സർവീസ് നടത്തി സ്റ്റാൻഡിലെത്തിയ ബസുകൾ സമരാനുകൂലികൾ തടഞ്ഞു. തിരുവനന്തപുരത്ത് ഓഫീസ് സമയത്ത് ബസുകൾ തടഞ്ഞത് ജീവനക്കാരെ കാര്യമായി ബാധിച്ചു. ഗ്രാമീണ സർവീസുകളും വ്യാപകമായി മുടങ്ങി.
ജില്ലയിലെ പ്രധാന ഡിപ്പോകളിൽ
ബസ് മുടക്കം ഇങ്ങനെ
ഡിപ്പോ, ആകെ ഷെഡ്യൂൾ, സർവീസ് നടത്തിയത്
തിരു.സിറ്റി 129 - 49
സെൻട്രൽ 65 - 5
വിഴിഞ്ഞം 61 -32
വിതുര 43 - 00
വികാസ്ഭവൻ 74 - 30
വെഞ്ഞാറമൂട് 52 - 21
വെള്ളറട 50 - 21
പാറശാല 78 - 24
പൂവാർ 59 - 34
പാപ്പനംകോട് 99 - 08
പാലോട് 30 - 03
നെയ്യാറ്റിൻകര 110 - 05
നെടുമങ്ങാട് 62- 02
കിളിമാനൂർ 79 - 01
ആര്യനാട് 34 - 00
ആറ്റിങ്ങൽ 91 - 04