stomach-cancer

കാൻസർ ബാധിച്ചു എന്നറിഞ്ഞാൽ ഭയപ്പെടാത്തവരായി ആരുമില്ല. ഉദരാർബുദം എന്ന് കേട്ടാൽ പ്രത്യേകിച്ചും. എന്നാൽ ഉദരാർബുദത്തിന് കൃത്യവും ഫലപ്രദവുമായ ചികിത്സാരീതികൾ ഉണ്ടെന്നുള്ളതാണ് വാസ്തവം. പക്ഷെ രോഗം നേരത്തെ തന്നെ കണ്ടുപിടിക്കണമെന്നും ചികിത്സിക്കപ്പെടണമെന്നും മാത്രം. അർബുദം ദഹനേന്ദ്രിയവ്യൂഹത്തിൽപെട്ട ഏത് അവയവത്തെയും ബാധിക്കാം. പൊതുവെ ഈ അവയവങ്ങൾക്കുണ്ടാകുന്ന അർബുദത്തെ ഉദരാർബുദം എന്ന് പറയുന്നു. അർബുദം ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ലക്ഷണം. ഉദാഹരണത്തിന് അന്നനാളവുമായി ബന്ധപ്പെട്ട കാൻസർ ആഹാരം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക. ആമാശയത്തിലുണ്ടാകുന്ന കാൻസറിന് ഛർദ്ദിയോ വയറുവേദനയോ ഉണ്ടാവാം. അപൂർവം ചിലരിൽ രക്തം കലർന്ന ഛർദ്ദിയും, കറുത്ത നിറത്തിലുള്ള മലവിസർജ്ജ്യവും ഉണ്ടാകാം. ചെറുകുടലുമായി ബന്ധപ്പെട്ട കാൻസർ പൊതുവെ അപൂർവമാണ്. വിട്ടുവിട്ടുള്ള വയറുവേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. വൻകുടലിലെ കാൻസർ പൊതുവെ പ്രത്യക്ഷപ്പെടുന്നത് മലത്തിലെ രക്തസ്രാവമായിട്ടാണ്. വൻകുടലിലേയും മലാശയത്തിലേയും കാൻസറുകൾ സാധാരണ അർശസ് ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

മദ്യപാനം മൂലമുള്ള സിർറോഹോസിസ് അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് (ബിയും സിയും) മൂലമുള്ള സിർറോഹോസിസ് ബാധിച്ചവർക്കാണ് കൂടുതലായും കരൾ സംബന്ധമായ കാൻസർ കാണപ്പെടുന്നത്. മഞ്ഞപ്പിത്തമായിട്ടോ, ക്രമാതീതമായ ഭാരക്കുറയലായിട്ടോ ഇത് അനുഭവപ്പെടാം. പിത്തസഞ്ചിയിലോ പിത്തകുഴലിലോ ഉണ്ടാകുന്ന കാൻസർ മഞ്ഞപ്പിത്തമായിട്ടോ ശരീരമാസകലമുള്ള ചൊറിച്ചിലായിട്ടോ പ്രത്യക്ഷപ്പെടാം. പാൻക്രിയാസ് ഗ്രന്ഥിയുടെ ശിരോഭാഗത്തുള്ള കാൻസർ പ്രത്യക്ഷപ്പെടുന്നതും ഇങ്ങനെ തന്നെ. പാൻക്രിയാസ് ഗ്രന്ഥിയുടെ തന്നെ ഉടൽ ഭാഗത്തുണ്ടാകുന്ന കാൻസറുകൾ വളരെ വൈകിയേ കണ്ടുപിടിക്കപ്പെടാറുള്ളൂ. ഭാരനഷ്ടം, നട്ടെല്ലിനുള്ള വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

മേല്പറഞ്ഞ ലക്ഷണങ്ങൾ ഉള്ള വ്യക്തികൾ നിശ്ചയമായും ചികിത്സ തേടേണ്ടതാണ്. രോഗം മൂർച്ഛിക്കുന്നതിന് മുമ്പ് കണ്ടുപിടിക്കപ്പെട്ടാൽ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. മിക്കവയും രോഗം കണ്ടുപിടിക്കുന്നതിന് എൻഡോസ്കോപ്പി, കൊളനോസ്കോപ്പി, സ്കാൻ മുതലായ ടെസ്റ്റുകൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. രക്തത്തിലെ ചില ഘടകങ്ങളുടെ തോത് ഒരു നിശ്ചിത അളവിന് അപ്പുറം കാൻസർ രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സാശേഷം വിണ്ടും കാൻസർ വരുന്നോ എന്ന് നിരീക്ഷിക്കുന്നതിനും ഉപകരിക്കും. ട്യൂമർ മാർക്കേഴ്സ് എന്നാണ് ഈ ഘടകങ്ങൾ അറിയപ്പെടുന്നത്.

ഉദരാശയ കാൻസറിന്റെ ചികിത്സാവിധികൾ പലതാണ്. ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവ ചികിത്സയിലെ പ്രധാന വിധികളാണ്. അതിൽ ശസ്ത്രക്രിയയ്ക്ക് തന്നെയാണ് പ്രമുഖ പ്രാധാന്യം. ശസ്ത്രക്രിയ നിശ്ചയിക്കുന്നത് രോഗം ബാധിച്ചിട്ടുള്ള അവയവങ്ങളുടെയും അതിന്റെ സ്റ്റേജിനെയും ആശ്രയിച്ചാണ്. സി.ടി സ്കാൻ, എം.ആർ.ഐ സ്കാൻ, എൻഡോസ്കോപ്പിക് അൾട്രാസൗണ്ട് മുതലായ സ്കാനുകളുടെ സഹായത്താലാണ് ശസ്ത്രക്രിയയ്ക്ക് മുമ്പ് ഏത് സ്റ്റേജ് ആണ് രോഗം എന്ന് നിർണയിക്കപ്പെടുന്നത്. രോഗത്തിന്റെ സ്റ്റേജ് അനുസരിച്ച് ആണ് ശസ്ത്രക്രിയ. കീമോതെറാപ്പി, റേഡിയോതെറാപ്പി എന്നിവയിൽ ഏതാണ് ആദ്യം ചെയ്യേണ്ടത് എന്ന് നിശ്ചയിക്കുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ശസ്ത്രക്രിയ രംഗത്ത് വിപ്ളവകരമായിട്ടുള്ള മാറ്റമാണ് സംഭവിച്ചിട്ടുള്ളത്. താക്കോൽദ്വാര ശസ്ത്രക്രിയയുടെ സാദ്ധ്യതകൾ ഒരു മുറിവിന്റെ വലിപ്പക്കുറവിനപ്പുറം അനന്തമായ പ്രയോജനങ്ങളാണ് കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. ചെറിയ മുറിവ്, അണുബാധയ്ക്കുള്ള സാദ്ധ്യത കുറവ്, കുറഞ്ഞ ആശുപത്രിവാസം, വേദനരഹിതമായ മുറിവുകൾ രോഗിയുടെ ആരോഗ്യസ്ഥിതി പൊടു ന്നനെ വിണ്ടെടുക്കാൻ സഹായിക്കുമെന്നുള്ളത് ഏവർക്കും അറിവുള്ള കാര്യമാണ്. എന്നാൽ കാൻസർ ശസ്ത്രക്രിയയുടെ കാര്യത്തിൽ ലാപ്രോസ്കോപി (കീഹോൾ) യുടെ പ്രയോജനങ്ങൾ അതിനപ്പുറമാണ്.

സാധാരണ കാൻസർ ശസ്ത്രക്രിയകൾ ചെയ്യുമ്പോൾ നഗ്നനേത്രങ്ങൾ കൊണ്ടാണ് രോഗമുള്ള അവയവം നിരീക്ഷിക്കപ്പെടുന്നത്. എന്നാൽ താക്കോൽദ്വാര ശസ്ത്രക്രിയയിൽ കാമറക്കണ്ണുകളിലൂടെ സൂം ചെയ്യപ്പെട്ട് കാണുന്നതിനാൽ രോഗം പിടിപെട്ട ഭാഗം പതിന്മടങ്ങ് വലിപ്പത്തിൽ കാണുകയും രോഗം പിടിപെട്ട ഭാഗവും അനുബന്ധ കലകളും അതീവ സൂക്ഷ്മതയോടും, കൃത്യതയോടും നീക്കം ചെയ്യുന്നതിന് സാധിക്കുന്നു. ലാപ്രോസ്കോപി സാധാരണ ശസ്ത്രക്രിയയെക്കാൾ ആയുസും ആരോഗ്യവും വർദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.

ലാപ്രോസ്കോപി (മിനിമൽ അക്സസ് സർജറി) യുടെ സാദ്ധ്യതകൾ ഇത്രയൊക്കെ ആണെങ്കിലും അതിൽ പരിശീലനം ലഭിച്ചവർ കുറവാണെന്നുള്ളതാണ് ദുഃഖകരമായ വസ്തുത. ഇതിൽ പ്രത്യേക പ്രാവീണ്യം ലഭിച്ചവരുടെ അഭാവം പല പ്രമുഖ ആശുപത്രികളെയും അലട്ടുന്നുണ്ട്.

ഡോ. ബൈജു സേനാധിപൻ

ഗ്യാസ്ട്രോ സർജൻ

എസ്.യു.ടി ഹോസ്പിറ്റൽ, പട്ടം

തിരുവനന്തപുരം

ഫോൺ: 9847572355.