വെള്ളറട: കൊടുംവനമായിമാറിയ ആറാട്ടുകുഴി കുളം പരിസരം മുഴുവൻ ഇപ്പോൾ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയതോടെ പരിസരവാസികൾക്ക് മനസമാധാനത്തോടെ വഴി നടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. ആറാട്ടുകുഴി ജംഗ്ഷന് സമീപത്തെ ഒരേക്കറോളം വരുന്ന കുളമാണ് കാടുമൂടിയ അവസ്ഥയിൽ കിടക്കുന്നത്. കുളം നിറയെ കാടും പടർപ്പും മൂടിയതോടെ കുളത്തിൽ വെള്ളമുണ്ടെന്നുപോലും അറിയാൻ കഴിയാറില്ല. 15 വർഷങ്ങൾക്ക് മുൻപ് നാട്ടുകാരുടെ പരാതിയിൽ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി കുളം നവീകരിക്കാൻ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എന്നാൽ കുളം നവീകരിച്ച് കുറച്ച് നാൾ കഴിയുമ്പോൾ വീണ്ടും കുളം പഴയപടിയാകും. ഇപ്പോൾ ടൗണിലെ പ്രധാന കൊതുക് വളർത്തൽ കേന്ദ്രം കൂടി യായിമാറിയിരിക്കുകയാണ് കുളം. കുളത്തിന്റെ സൈഡിലൂടെയുള്ള റോഡിലൂടെ പോലും പരിസരത്തുള്ള വീട്ടുകാർക്ക് മനസമാധാനത്തോടെ നടക്കാൻ പറ്റില്ല. നിരവധി വീടുകൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യം സഹിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് വഴിനടക്കാൻ പോലും കഴിയാത്ത ഇവിടെ കാടുംപടർപ്പും വെട്ടിമാറ്റി കുളം നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൊടും വേനൽ അനുഭവപ്പെടുമ്പോൾ ഈ കുളത്തിനുള്ളിലെ ഉൗറ്റാണ് സമീപവാസികൾക്ക് ആശ്രയമായിരുന്നത്. എന്നാൽ നവീകരണത്തിന്റെ പേരിൽ വെള്ളം കെട്ടിനിറുത്താൻ നിരവധി തവണ സൈഡ്‌വാൾ കെട്ടിയെങ്കിലും എല്ലാം വെറുതെയായി. ഇതിനു പുറമെ കുളത്തിന്റെ ഒരു ഭാഗത്ത് വെള്ളം കോരി കുളിക്കുന്നതിനുവേണ്ടി സംവിധാനവും ഒരുക്കിയിരുന്നു. സൈഡ് വാളും സംവിധാനങ്ങളും തകർന്നതല്ലാതെ ഈ കുളം കൊണ്ട് നാട്ടുകാർക്ക് പ്രയോജനമുണ്ടായില്ല. കുളത്തിന്റെ അകത്ത് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് നാട്ടുകാർ നേരത്തേ കന്നുകാലികളെ ഇറക്കി കഴുകുമായിരുന്നു. എന്നാൽ ഇഴജന്തുക്കൾ വാസമുറപ്പിച്ചതോടെ അതിനും കഴിയുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് കാട് വെട്ടിനശിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല. കുളം അറ്റകുറ്റപ്പണികൾ ചെയ്ത് വെള്ളം കെട്ടിനിറുത്തി മത്സ്യകൃഷിയെങ്കിലും ചെയ്താൽ ഗ്രാമപഞ്ചായത്തിനും ഒരു വരുമാന മാർഗവും കാടും കൊതുകും പെറ്റുപെരുകുന്നതിനും പരിഹാരമാകുമായിരുന്നു.