തിരുവനന്തപുരം: കായിക മേളകളിൽ ഒരിക്കലുമില്ലാത്ത മത്സരക്രമവുമായാണ് ഇത്തവണത്തെ ജില്ലാ സ്കൂൾ കായിക മേള സർവകലാശാല സ്റ്റേഡിയത്തിൽ തുടങ്ങിയത്. രാവിലെ 6.30 ഓടെ നടത്താറുള്ള 3000 മീറ്റർ ഓട്ട മത്സരം രണ്ട് മണിക്കൂർ വൈകി 8.30ഓടെയാണ് നടന്നത്. പിന്നീട് പൊരിവെയിലത്താണ് സീനിയർ, ജൂനിയർ താരങ്ങൾ മത്സരം പൂർത്തിയാക്കിയതും. രാവിലെ 8.30ന് മാർച്ച് പാസ്റ്റോടെ മീറ്റ് തുടങ്ങുമെന്ന് സംഘാടകർ അറിയിച്ചെങ്കിലും വിദ്യാർത്ഥികൾ എത്താത്തതിനെ തുടർന്ന് മാർച്ച് പാസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഉദ്ഘാടനത്തിന് ശേഷം സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരം നടത്താമെന്ന് അധികൃതർ തീരുമാനിച്ചതാണ് താരങ്ങൾക്ക് വിനയായത്. മത്സരം രണ്ട് മണിക്കൂറോളം വൈകിയതോടെ സ്‌റ്റേഡിയത്തിലെ പൊരി വെയിലേറ്റ് താരങ്ങളിൽ ചിലർ തളർന്ന് വീഴുകയും ചെയ്തു. സാധാരണ ഷെഡ്യൂൾ ക്രമം അനുസരിച്ച് 3000 മീറ്റർ മത്സരം നടത്തിയിരുന്നെങ്കിൽ രാവിലെ 9ഓടെ മത്സങ്ങൾ പൂർത്തിയാക്കാമായിരുന്നെന്ന് കായികതാരങ്ങളും അദ്ധ്യാപകരും പറയുന്നു. ഉദ്ഘാടനം ആദ്യം നടത്തുന്നതിനായാണ് മത്സരം മണിക്കൂറുകളോളം വൈകിച്ചതെന്നും ആരോപണമുണ്ട്. ഒടുവിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന എം.എൽ.എയും എത്തിയില്ല. സംസ്ഥാന സ്കൂൾ കായിക മേളകളിൽ 3000 മീറ്റർ മുതലുള്ള ദീർഘദൂര മത്സരങ്ങൾ രാവിലെ 6ഓടെ ആരംഭിച്ച് 8 മണിയോടെ പൂർത്തിയാക്കുകയാണ് പതിവ്.