pinarayi-

ഊരാളുങ്കലിനോട് മമതയ്ക്ക് കാരണം അവരുടെ കാര്യക്ഷമത

തിരുവനന്തപുരം: വിവിധ വകുപ്പുകൾക്ക് ഊരാളുങ്കൽ സൊസൈറ്റിയോടുള്ള മമതയ്ക്ക് കാരണം അവരുടെ കാര്യക്ഷമതയാണെന്നും ഊരാളുങ്കൽ തങ്ങളുടെ കൈക്കുഞ്ഞല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീർത്തിപ്പെടുത്തരുത്. ഊരാളുങ്കലിനോട് അസൂയയുള്ള ആ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടാകാം. അത്തരക്കാരുടെ വക്താവായി മാറരുത്. ഊരാളുങ്കലിനെ നേരത്തേ അധികാരത്തിലിരുന്ന സർക്കാരുകൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ പദവി ഊരാളുങ്കലിന് നൽകിയത് ഏത് കാലത്താണ് ? അവരുടെ മികവ് അംഗീകരിച്ചതിന്റെ തെളിവാണത്. പൊലീസിന്റെ രഹസ്യങ്ങൾ ആ രീതിയിൽ തന്നെ സംരക്ഷിക്കപ്പെടും.

ആയിരം പാസ്‌പോർട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് ഊരാളുങ്കലിന് അനുമതി നൽകിയത്. പാസ്‌പോർട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ, പൊലീസ് സ്​റ്റേഷൻ എന്നിവ രേഖപ്പെടുത്തുമ്പോൾ ആ വ്യക്തി ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള സൗകര്യം മാത്രമാണ് നൽകുക. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേയുള്ളൂ. കേരള പൊലീസ് ഒഴികെ അറിഞ്ഞോ അറിയാതെയോ ദേശീയമോ അന്തർദ്ദേശീയമോ ആയ മൂന്നാമത്തെ കക്ഷിക്ക് ഡേ​റ്റാ പങ്കുവച്ചാൽ അത് ഗുരുതരമായി കണക്കാക്കുമെന്നും നിയമനടപടിക്ക് കാരണമാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിൽ പാസ്‌പോർട്ട് സംബന്ധമായ കാര്യങ്ങളൊക്കെ ടി.സി.എസ് എന്ന സ്വകാര്യ കമ്പനിയാണ് ചെയ്യുന്നത്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ഡേ​റ്റാബേസ് ഇവരുടെ കൈയിൽ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതു പുറത്തുപോകാതിരിക്കാൻ കേന്ദ്രസർക്കാർ അവരുമായി കരാറൊപ്പിട്ടിട്ടുണ്ട്. അത്തരം മാതൃക ഇവടെയും പിന്തുടരും.

ഡേ​റ്റാ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്തുപോകുമെന്ന ആശങ്ക വേണ്ട. അത് ഭദ്റമായിരിക്കാൻ എല്ലാ നടപടികളുമെടുക്കും. ഊരാളുങ്കലിന് ഇതുവരെ പ്രതിഫലം നൽകിയിട്ടില്ല. ഈ ആപ്ലിക്കേഷൻ പൂർണമായി വികസിപ്പിച്ച ശേഷം ഈ സ്ഥാപനം അത് പൊലീസിന് കൈമാറുന്നതും തുടർന്നുള്ള പ്രവർത്തനം പൊലീസിന്റെ സിസ്​റ്റം അഡ്മിനിസ്‌ട്രേ​റ്റർ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.