തിരുവനന്തപുരം: പി.എസ്.സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയത് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരനായിരുന്ന പ്രണവാണെന്ന് ക്റൈംബ്റാഞ്ച്. ആറ്റിങ്ങൽ മാമത്തെ സ്‌കൂളിൽ പരീക്ഷയെഴുതിയ പ്രണവ്, ചോദ്യപേപ്പറിന്റെ ഫോട്ടോ മൊബൈലിൽ എടുത്ത് സുഹൃത്തായ പ്രവീണിന് അയയ്ക്കുകയായിരുന്നു. ഇതിന്റെ സൈബർ തെളിവുകൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിപ്പട്ടികയിലുള്ള ശിവരഞ്ജിത്ത്, നസീം, പ്രണവ്, സഫീർ, ഗോകുൽ, പ്രവീൺ എന്നിവർ പരീക്ഷയ്ക്ക് മാസങ്ങൾക്കു മുൻപുതന്നെ . തട്ടിപ്പിനായി സ്മാർട് വാച്ച് വാങ്ങി. .ക്രമക്കേട് നടന്ന കെഎപി 4ാം ബറ്റാലിയൻ (കാസർകോട്) പരീക്ഷയിൽ നസീമും ശിവരഞ്ജിത്തും പ്രണവും കാസർകോട് ജില്ലയിൽ അപേക്ഷ നൽകിയ ശേഷം തിരുവനന്തപുരം ജില്ല സെന്റർ ഓപ്ഷൻ തിരഞ്ഞെടുത്ത് പരീക്ഷയെഴുതി. ശിവരഞ്ജിത്ത് ആറ്റിങ്ങൽ ആലംകോട് വഞ്ചിയൂരെ ഗവ. യുപി സ്‌കൂളിലും പ്രണവ് ആറ്റിങ്ങൽ മാമത്തുള്ള ഗോകുലം പബ്ലിക് സ്‌കൂളിലും നസീം തൈക്കാട് ഗവ. ടീച്ചർ എഡ്യൂക്കേഷൻ കോളജിലുമാണ് പരീക്ഷയെഴുതിയത്.
പരീക്ഷാ ഹാളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവർ അറിയാതെ ഫോൺ വഴി ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തിരിക്കാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. പ്രണവ് ചോദ്യത്തിന്റെ പകർപ്പ് പ്രവീണിന്റെ ഫോണിലേക്കു കൈമാറി. പ്രവീൺ ഗോകുലിന്റെയും സഫീറിന്റെയും സഹായത്തോടെ യൂണിവേഴ്സിറ്റി കോളജിനു മുന്നിലെ കെട്ടിടത്തിൽനിന്ന് ഇന്റർനെറ്റിൽ തിരഞ്ഞ് ഉത്തരങ്ങൾ കൈമാറുകയായിരുന്നു. പരീക്ഷാ ദിവസം പ്രവീണിന്റെ മൊബൈൽ ടവർ ലൊക്കേഷൻ യൂണിവേഴ്സിറ്റി കോളജ് പരിസരത്തായിരുന്നു.. ഹാളിലേക്കു മൊബൈൽ കടത്തുന്നതിനും ചോദ്യപേപ്പർ ചോർത്തുന്നതിനും ജീവനക്കാരുടെ സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്.