ആ ടെസ്റ്റിന്റെ ആദ്യ ദിനം ബംഗ്ളാദേശ് 150ന് ആൾ ഔട്ട്.
ഇന്ത്യ 86/1
ഇൻഡോറിൽ ഇന്ത്യൻ പേസർമാരുടെ തേരോട്ടം
ഇൻഡോർ : ഉച്ചവരെ തട്ടിമുട്ടി നിന്നു നോക്കിയ ബംഗ്ളാദേശിനെ ചായയ്ക്ക് ശേഷം തവിടുപൊടിയാക്കിയ ഇന്ത്യൻ പേസർമാർ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ അനായാസ വിജയത്തിന്റെ വാതിലുകൾ തുറന്നിട്ടു.
ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് 58.3 ഓവറിൽ 150 റൺസിന് ആൾ ഔട്ടാവുകയായിരുന്നു. 53-ാം ഓവറിൽ 140/5 എന്ന നിലയിലായിരുന്ന സന്ദർശകർ വെറും 10 റൺസ് കൂടി ചേർക്കുന്നതിനിടയിലാണ് ആൾ ഔട്ടായത്. മറുപടിക്കിറങ്ങിയ ഇന്ത്യ ആദ്യദിനം കളി നിറുത്തുമ്പോൾ 26 ഓവറിൽ 86/1 എന്ന നിലയിലാണ്. ഓപ്പണർ രോഹിത് ശർമ്മയുടെ (6) വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓപ്പണർ മായാങ്ക് അഗർവാളും (37), ചേതേശ്വർ പുജാരയുമാണ് (43) ക്രീസിൽ.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമ്മിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇശാന്ത് ശർമ്മയും ഉമേഷ് യാദവും ചേർന്ന് ബംഗ്ളാ ബാറ്റിംഗിനെ പിച്ചിച്ചീന്തുകയായിരുന്നു. ഇന്നിംഗ്സിന്റെ തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്ന ബംഗ്ളാദേശ് പിന്നീട് നായകൻ മേമിനുൽ ഹഖ് (37), മുഷ്ഫിഖുർ റഹിം (43), ലിട്ടൺദാസ് (21) എന്നിവരുടെ പൊരുതലിൽ പിടിച്ചുനിൽക്കാനൊരു ശ്രമം നടത്തിയിരുന്നു. എന്നാൽ, ഷമിയും ഇശാന്തും ഉമേഷും വീണ്ടും പ്രഹരം തുടങ്ങിയതോടെ അവർ തകർന്നുവീണു.
31/3
ടോസ് നേടിയിറങ്ങിയ ബംഗ്ളാദേശിന് ആദ്യം നഷ്ടമായത് ഇംറുൽ ഖൈസിനെയാണ്. ഉമേഷായിരുന്നു വേട്ടക്കാരൻ. രഹാനെയ്ക്ക് ക്യാച്ച്. ആറാം ഓവറിലെ അവസാന പന്തിൽ ഖൈസ് പുറത്തായതിന് പിന്നലെ ആറാം ഓവറിന്റെ അവസാന പന്തിൽ ഇശാന്ത് ശർമ്മ സഹ ഓപ്പണർ ഷദ്മാൻ ഇസ്ളാമിനെയും കൂടാരം കയറ്റി. 18-ാം ഓവറിൽ ഷമിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി മുഹമ്മദ് മിഥുനും (13) പുറത്തായതോടെ ബംഗ്ളാദേശ് 31/3 എന്ന നിലയിലായി.
140/5
തുടർന്ന് ക്രീസിലൊരുമിച്ച നായകൻ മോമിനുൽഹഖും മുഷ്ഫിഖുർ റഹിമും ചേർന്ന് തകർച്ചയിൽ നിന്ന് കരകയറ്റാൻ തുടങ്ങി. ബംഗ്ളാനിരയിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാതിരുന്നു ഇവരുടേത്. എന്നാൽ, ടീം സ്കോർ 99ലെത്തിയപ്പോൾ മേമിനുലിന്റെ സ്റ്റമ്പ് തെറുപ്പിച്ച് അശ്വിൻ സഖ്യം പൊളിച്ചു.. തുടർന്നിറങ്ങിയ ട്വന്റി-20 നായകൻ മഹ്മൂദുള്ള (10)യും അശ്വിന്റെ മുന്നിൽ ബൗൾഡായി മടങ്ങിയപ്പോൾ സന്ദർശകർ 115/6 എന്ന നിലയിലായി. തുടർന്ന് ലിട്ടൺദാസും മുഷ്ഫിഖറും ചേർന്ന് 140 വരെ എത്തിച്ചു.
150/10
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. 54-ാം ഓവറിലെ അഞ്ചാം പന്തിൽ ഷമി മുഷ്ഫിഖുറിനെ ബൗൾഡാക്കുന്നു. തൊട്ടടുത്ത പന്തിൽ തന്നെ മെഹ്ദ ഹസനെ (0) എൽബിയിലും കുരുക്കുന്നു. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഇശാന്ത് ശർമ്മ ലിട്ടൻ ദാസിനെ കൊഹ്ലിയുടെ കൈയിലെത്തിച്ചതോടെ 140/5 എന്ന നിലയിൽ നിന്ന് അവർ 140/8 എന്ന നിലയിലേക്ക് പതിക്കുന്നു. തുടർന്ന് 52-ാം ഓവറിൽ ഇബാദത്ത് ഹുസൈനെ (2) ബൗൾഡാക്കി ഉമേഷ് ഇന്നിംഗ്സിന് കർട്ടനിട്ടു.
86/1
അവസാന സെഷനിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിതിനെ (6) നഷ്ടമായത് എട്ടാം ഓവറിലാണ്. അബു ജയേദിന്റെ പന്തിൽ ക്ളിപ്പർ ലിട്ടണ് ക്യാച്ച് നൽകുകയായിരുന്നു രോഹിത്. എന്നാൽ, മയാങ്കും പുജാരയും ചേർന്ന് കളി നിറുത്തും വരെ വിക്കറ്റ് പോകാതെ ബാറ്റു ചെയ്തു. 72 എൻസാണ് ഇവർ കൂട്ടിച്ചേർത്തിരിക്കുന്നത്.
സ്കോർ ബോർഡ്
ബംഗ്ളാദേശ് ബാറ്റിംഗ് : ഷദ്മാൻ ഇസ്ളാം സിസാഹ ബി, ഇശാന്ത് 6, ഇംറുൽ ഖൈസ് സി രഹാനെ ബി ഉമേഷ് 6, മോമിനുൽഹഖ് സി അശ്വിൻ 37, മിഥുൻ എൽ.ബി.ബി ഷമ്യ 13, മുഷ്ഫിഖുർ ബി ഷമി 43, മഹ്മൂദുള്ള ബി അശ്വിൻ 10, ലിട്ടൺദാസ് സി കൊഹ്ലി ബി ഇശാന്ത് 21, മെഹ്ദി ഹസൻ എൽ.ബി.ബി ഷമി 0, തൈജുൽ ഇസ്ളാം റൺ ഔട്ട്, അബു ജയേദ് നോട്ടൗട്ട് 7, ഇബദത്ത് ഹുസൈൻ ബി ഉമേഷ് 2, എക്സ്ട്രാസ് 4 ആകെ 58.3 ഓവറിൽ 150ന് ആൾ ഔട്ട് വിക്കറ്റ് വീഴ്ച : 1-12, 2-12, 3-31, 4-99, 5-115, 6-140, 7-140, 8-140, 9-148, 10-150.
ബൗളിംഗ് :ഇശാന്ത് 12-6, 20-2, ഉമേഷ് 14-3-3-47-2, ഷമി 13-5-27-3, അശ്വിൻ 16-1-43-2, ജഡേജ 3-0-10-0.
ഇന്ത്യ ബാറ്റിംഗ് : മായാങ്ക് അഗർവാൾ നോട്ടൗട്ട് 37, രോഹിത് സി ലിട്ടൻ ബി അബ് ജയേദ് 6, പുജാര നോട്ടൗട്ട് 43, എക്സ്ട്രാസ് 0, ആകെ 26 ഓവറിൽ 86/1
28 പന്തുകൾക്കിടെയാണ് ബംഗ്ളാദേശിന് അവസാന അഞ്ച് വിക്കറ്റുകൾ നഷ്ടമായത്.
140 ൽ ടീം സ്കോർ നിൽക്കെ നഷ്ടമായത് മൂന്ന് വിക്കറ്റുകൾ ഇതു മൂന്നും തുടർച്ചയായ പന്തുകളിൽ.
250
ഹോം മാച്ചുകളിൽ 250 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ബൗളറായി അശ്വിൻ. ഇന്നലെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ അനിൽ കുംബ്ളെ, ഹർഭജൻ സിംഗ് എന്നിവരുടെ റെക്കാഡിനൊപ്പമാണ് എത്തിയത്. ബംഗ്ളാ ക്യാപ്ടൻ മോമിനുൽഹഖിനെ ക്ളീൻ ബൗൾഡാക്കിയാണ് തികച്ചത്.