കൊല്ലം: ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി കിളികൊല്ലൂർ രണ്ടാംകുറ്റി കീലോന്തറയിൽ അബ്ദുൾ ലത്തീഫിന്റെ മകൾ ഫാത്തിമ ലത്തീഫ് (18) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണം തമിഴ്നാട് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. ആരോപണ വിധേയനായ അദ്ധ്യാപകനെ ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒന്നര മണിക്കൂറിനുശേഷം വിട്ടയച്ചു.
കോട്ടൂർപുരം ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് രക്ഷാകർത്താക്കൾ തമിഴ്നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതിനെ തുടർന്നാണ് ബുധനാഴ്ച വൈകിട്ടോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
ഇന്നലെ ഐ.ഐ.ടിയിൽ എത്തിയ ക്രൈം ബ്രാഞ്ച് സംഘം 15 അദ്ധ്യാപകരുടെയും നിരവധി വിദ്യാർത്ഥികളുടെയും മൊഴിയെടുത്തു. ഫാത്തിമയുടെ ഹോസ്റ്റൽ മുറിയിൽ നിന്ന് തെളിവുകൾ ശേഖരിച്ചു. എന്നാൽ, ആത്മഹത്യയുടെ കാരണത്തെക്കുറിച്ചുള്ള കുറിപ്പുകളടങ്ങിയ മൊബൈൽ ഫോൺ പരിശോധിച്ചിട്ടില്ല. തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫോൺ പരിശോധിക്കാവൂ എന്ന് ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്നാട് ഡി.ജി.പിക്ക് കത്ത് നൽകിയിട്ടുണ്ട്. ഐ.ടി വിദഗ്ദ്ധന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കത്തിലുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് മറ്റെന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രക്ഷാകർത്താക്കൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ വിശദ അന്വേഷണവും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടും.
മാനവിക വിഷയമായ ഹ്യുമാനിറ്റീസ് ആൻഡ് ഡവലപ്പ്‌മെന്റ് സ്‌റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ചെന്നൈ ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. അടുത്തിടെ ഇന്റേണൽ പരീക്ഷയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ മാർക്ക് ബോധപൂർവ്വം കുറച്ചത് ഫാത്തിമ ഇ മെയിലിലൂടെ ചോദ്യം ചെയ്‌തിരുന്നു. ഈ അദ്ധ്യാപകനെക്കുറിച്ച് ഫോൺ വിളിക്കുമ്പോൾ അമ്മയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്.