shiyas

കിളിമാനൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്റ്റിലായതിനു പിന്നാലെ മകനും അറസ്റ്റിൽ. കടയ്ക്കാവൂർ, ചിറമൂല പൊയ്കവിള വീട്ടിൽനിന്ന് കരവാരം ചാത്തൻപാറ തവക്കൽ മൻസിലിൽ താമസമാക്കിയ ഷിയാസ് (24)ആണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ എയർപോർട്ടിൽ നിന്നാണ് പിടികൂടിയത്. അബുദാബിയിലുള്ള സഹോദരന്റെ അടുത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. ലൈംഗികപീഡനത്തിന് വീട്ടിൽ ഒത്താശ ചെയ്തുകൊടുത്ത ഷിയാസിന്റെ മാതാവ് തവക്കൽ മൻസിലിൽ നൗഷാദിന്റെ ഭാര്യ നിസ എന്ന ഹയറുന്നിസയെ (47) നേരത്തെ അറസ്റ്റുചെയ്തിരുന്നു. പ്രായപൂർത്തിയാകാത്തതും ബന്ധുവുമായ പെൺകുട്ടിയെ ഷിയാസിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ചശേഷം ഹയറുന്നിസ, താനും ഷിയാസും താമസിക്കുന്ന തവക്കൽ മൻസിലിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തുകയും പലവട്ടം പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നു ഒഴിഞ്ഞു മാറിയ പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ എസ്. അഷറഫ്, സുരേഷ് കുമാർ, റ്റി.കെ. ഷാജി, താജുദീൻ, രാജശേഖരൻ, രാജീവ്, സുജിത്ത്, പ്രദീപ്, ജസ്ലറ്റ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡുചെയ്തു.