sabarimala

തിരുവനന്തപുരം: ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ക്ഷേത്രങ്ങളുടെ വരുമാന വർദ്ധനവിനെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേറ്റ എൻ.വാസു പറഞ്ഞു. ശബരിമലയിൽ മണ്ഡലകാലത്തിന്റെ സുഗമമായ നടത്തിപ്പാണ് ലക്ഷ്യം. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. എൻ.വാസു 'ഫ്ളാഷി'നോട് സംസാരിക്കുന്നു..

ബോർഡ് ലക്ഷ്യമിടുന്നത്

ശബരിമലയിൽ കഴിഞ്ഞ മണ്ഡലകാലത്ത് വലിയ തോതിൽ വരുമാന ചോർച്ച ഉണ്ടായിട്ടുണ്ട്. മണ്ഡലകാലം അവസാനിച്ച സമയത്ത് നൂറ് കോടിയോളം രൂപയായിരുന്നു ദേവസ്വംബോർഡിന് നഷ്ടം. അതിനു മുമ്പുള്ള മണ്ഡലകാലത്തെക്കാൾ 99.25 കോടി രൂപയാണ് വരുമാനം കുറഞ്ഞത്. കേരളത്തിലെ പ്രളയവും അയൽ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട ചുഴലിക്കാറ്റുമെല്ലാം കാരണം വരുമാനം കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം വലിയ തോതിൽ വരുമാനം കുറച്ചു. കാണിയ്ക്ക നിഷേധം ഉൾപ്പെടയുള്ള പ്രതിഷേധങ്ങൾ തിരിച്ചടിയായി. എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ തോതിലുളള സഹായം ഈ സമയത്ത് ലഭിച്ചുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ദേവസ്വം ബോർഡിന്റെ കീഴിൽ സാമ്പത്തിക പരാധീനതകൾ നേരിടുന്ന ഒട്ടനവധി ക്ഷേത്രങ്ങളുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ധാരാളം ജീവനക്കാരും പെൻഷൻകാരുമുണ്ട്. അതുകൊണ്ട് ഈ ക്ഷേത്രങ്ങളുടെയെല്ലാം വരുമാന വർദ്ധനവ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമാണ്. ഇതിനുവേണ്ടി വിശദമായ ഒരു പഠനം തന്നെ നടക്കേണ്ടതുണ്ട്. ഇതിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചാൽ മാത്രമേ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അതിനുള്ള നടപടി സ്വീകരിക്കും.

സാഹചര്യം മനസിലാക്കണം

ദേവസ്വം ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും. ബോർഡിന്റെ സാമ്പത്തിക കാര്യങ്ങളിലും ഭരണകാര്യങ്ങളിലും മുൻവർഷത്തെക്കാൾ മെച്ചപ്പെട്ട പ്രവർത്തനം ആവശ്യമാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ലഭിച്ച നിയമോപദേശം ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ദേവസ്വം ബോർഡിന് സ്വന്തമായി അഭിഭാഷകർ ഡൽഹിയിലുണ്ട്. അവരുടെ അഭിപ്രായം ബോർഡ് ആരായും. വിധിയുമായി ബന്ധപ്പെട്ട് വലിയ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. അതിനാൽ, ബോർഡിന്റെ അഭിഭാഷകരുടെ കൂടി നിയമോപദേശം കിട്ടിയ ശേഷമായിരിക്കും ബാക്കി നടപടികൾ. ദേവസ്വം ബോർഡ് മുൻകൈയെടുത്ത് യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകില്ല. വരുന്ന യുവതികൾ അവിടത്തെ സാഹചര്യം മനസിലാക്കണം. അതേസമയം, വരുന്ന യുവതികളെ തടയാൻ നിയമം അനുവദിക്കുന്നില്ല. ആരെയും ശബരിമലയിലേക്ക് കൊണ്ടുവരാനോ തടയാനോ ദേവസ്വം ബോർഡില്ല.

അപ്പവും അരവണയും ധാരാളം

ശബരിമലയിൽ ശുദ്ധമായ കുടിവെള്ള ലഭ്യതയ്ക്ക് വേണ്ട നടപടികൾക്ക് മുൻഗണന നൽകും. അവിടെയെത്തുന്ന അയ്യപ്പന്മാരുടെ ആരോഗ്യ സുരക്ഷയാണ് മറ്റൊരു പ്രധാന വിഷയം. പ്രത്യേക കാർഡിയോളജി സേവനം ഉൾപ്പടെയുള്ള കാര്യങ്ങൾ ഉറപ്പുവരുത്തും. അപ്പം, അരവണ വിതരണവുമായി ബന്ധപ്പെട്ട് യാതൊരു കുറവും ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുന്നു. അതെല്ലാം നന്നായി തന്നെ നടക്കും. ശബരിമല മാസ്റ്റർ പ്ളാനിനെപ്പറ്റി ആധികാരികമായി പറയേണ്ടത് ഹൈ പവർ കമ്മിറ്റിയാണ്.ആവശ്യമായ പൊലീസ് സുരക്ഷ ഇത്തവണയും ശബരിമലയിൽ ഒരുക്കിയിട്ടുണ്ട്. അമ്പലപ്പുഴ പാൽപായസത്തിന്റെ പേര് ഒരു കാരണവശാലും മാറ്റുന്ന പ്രശ്‌നമില്ല.

രാഷ്ട്രീയം സംസാരിക്കില്ല

അനാവശ്യമായ എന്തെങ്കിലും വിവാദമുണ്ടായാൽ അതിനെ നേരിടാനുളള ധൈര്യവും അനുഭവസമ്പത്തും എനിക്കുണ്ട്. ദേവസ്വം കമ്മിഷണർ എന്ന നിലയിലുണ്ടായിരുന്ന എന്റെ അനുഭവവും പരിചയവും നന്മക്കായി പ്രയോജനപ്പെടുത്താനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കസേരയിലിരുന്ന് രാഷ്ട്രീയം സംസാരിക്കില്ല.

''എല്ലാം മംഗളമായി അവസാനിക്കുമെന്ന ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്. വിശ്വാസ സമൂഹത്തിന്റെ താത്പര്യങ്ങൾക്കൊപ്പമാകും ദേവസ്വം ബോർഡ് നിൽക്കുക. എന്തെങ്കിലും പോരായ്‌മകൾ ചൂണ്ടിക്കാട്ടിയാൽ അവയെല്ലാം പരിഹരിച്ചായിരിക്കും മുന്നോട്ടുള്ള പ്രവർത്തനം.

കെ.എസ് രവി, ദേവസ്വം ബോർഡ് അംഗം