കർമ്മനിരതവും സംഭവബഹുലവുമായ ജീവിതത്തിനുടമയായിരുന്നു ജി. രമേശൻ കോൺട്രാക്ടർ. ആത്മവിശ്വാസത്തോടെ കർമ്മരംഗത്ത് നേട്ടങ്ങൾ കൊയ്ത അദ്ദേഹം ഒരു മനുഷ്യായുസിന്റെ ധന്യത കൈവരിച്ചു. ഈശ്വരവിശ്വാസിയായിരുന്നു അദ്ദേഹം നേട്ടങ്ങളിൽ ആഹ്ളാദിക്കുകയും കോട്ടങ്ങളിൽ പതറിപ്പോവുകയും ചെയ്തിരുന്നില്ല. ഏത് വിഷമഘട്ടത്തെയും നേരിടാൻ സഹായിക്കുന്ന കവചമായി ബൃഹത്തായൊരു സുഹൃദ് വലയവും അദ്ദേഹം വാർത്തെടുത്തു. കഠിനാദ്ധ്വാനം ചെയ്യാനുള്ള സന്നദ്ധത, പരിപക്വമായ ക്ഷമ, ഉചിതമായ രീതിയിൽ പ്രവർത്തിക്കാനും പ്രതികരിക്കാനുമുള്ള കഴിവ്, വിനയാന്വിതമായ പെരുമാറ്റം എന്നിവയായിരുന്നു പ്രത്യേകത.
കഷ്ടപ്പാടുകൾ മൂലധനമായും ആപത്തിൽ സഹായിച്ചവരെ വഴികാട്ടികളായും കരുതിപ്പോന്നു. നിഷ്പക്ഷ രാഷ്ട്രീയത്തിന്റെ രസതന്ത്രമറിയാമായിരുന്ന അദ്ദേഹത്തിന് കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഉറ്റസൗഹൃദങ്ങളുണ്ടായിരുന്നു. മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനുമായും ഇ.കെ. നായനാരുമായും ഉണ്ടായിരുന്ന ആത്മബന്ധം സുദൃഢവുമായിരുന്നു.
വ്യവസായം അദ്ദേഹത്തിന് ജീവവായു പോലെ കരുതിയിരുന്നു . എന്നാൽ, വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത് നേടുന്ന പണം കൊണ്ടുമാത്രം സംതൃപ്തി നേടിയെടുക്കാനാവില്ലെന്ന് വിശ്വസിച്ചു. അസന്തുലിതമായ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളർന്ന ജി. രമേശൻ കോൺട്രാക്ടർ ശ്രീനാരായണ ദർശനങ്ങളെ പൂർണമായും ഉൾക്കൊണ്ടു. എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡ് സ്ഥിരാംഗമായിരുന്ന അദ്ദേഹം വളരെക്കാലം ചെമ്പഴന്തി എസ്.എൻ കോളേജ് ആർ.ഡി.സി. ചെയർമായായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സർക്കാർ രൂപീകരിച്ച മിനിമം വേജസ് കമ്മിറ്റിയിലും പ്രോവിഡന്റ് ഫണ്ട് കമ്മിറ്റിയിലും അംഗമായിരുന്ന അദ്ദേഹത്തിന്റെ പ്രായോഗിക നിർദ്ദേശങ്ങൾ പലതും സർക്കാർ അംഗീകരിച്ചിരുന്നു. കേരള സർക്കാരിന്റെ ഫുഡ് കമ്മിറ്റിയിലെ അംഗമെന്ന നിലയിലും സേവനം നിസ്തുലമായിരുന്നു.
1931 മാർച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ പുരാതനമായ കത്തിരിവിള വീട്ടിൽ ഗോവിന്ദന്റെ മകനായി ജനിച്ചു. ആനയറ കാട്ടിൽ വീട്ടിൽ ദേവകിയായിരുന്നു മാതാവ്. ഗോവിന്ദന്റെ പിതാവ് വേലായുധൻ പ്രശസ്തനായ ഗവൺമെന്റ് കോൺട്രാക്ടറായിരുന്നു. പിതാമഹന്റെ പാരമ്പര്യത്തിൽ നിന്നാണ് രമേശനും കർമ്മരംഗം തിരഞ്ഞെടുത്തത്. പ്രാഥമിക വിദ്യാഭ്യാസം ജഗതി യു.പി.എസ് സ്കൂളിൽ . പിന്നീട് മദ്രാസ് മെട്രിക്കുലേഷൻ ജയിച്ചു. സ്വപ്രയത്നം കൊണ്ട് ഇംഗ്ളീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പഠിച്ചു. നിരന്തരമായ വായനയിലൂടെ കിട്ടാവുന്നത്ര അറിവ് നേടാൻ ശ്രമിച്ചിരുന്നു.
കോൺട്രാക്ടർ പണിയിലൂടെ നഷ്ടങ്ങൾ വരുത്തിവച്ച പിതാമഹന്റെ പാത പിന്തുടർന്നാണ് കരാർ പണി ആരംഭിച്ചതെങ്കിലും ജി. രമേശൻ കോൺട്രാക്ടർ പിൽക്കാലത്ത് നേട്ടങ്ങളാണ് കൊയ്തത്. ഒന്നിനു പിറകേ ഒന്നായി സർക്കാരിൽ നിന്നും ഏറ്റെടുത്ത പണികളെല്ലാം കൃത്യമായും ലാഭകരമായും ചെയ്തു തീർക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വൻകിട പ്രോജക്ടുകൾ യഥാസമയത്ത് ചെയ്തുതീർത്തതിന് സ്വർണ പതക്കമുൾപ്പെടെ സർക്കാരിൽ നിന്ന് പലവിധ പാരിതോഷികങ്ങളും നേടി.
ഒരുകാലത്ത് അധഃസ്ഥിത വിഭാഗക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ട കോട്ടയ്ക്കകത്ത് ശ്രീപത്മനാഭന്റെ തിരുസന്നിധിയിൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാളിൽ നിന്ന് വിലയ്ക്കു വാങ്ങിയ രണ്ടേക്കർ ഭൂമിയിലാണ് അദ്ദേഹത്തിന്റെ വിപുലമായ സ്ഥാപനങ്ങളുടെ എല്ലാം ആസ്ഥാനം. അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നാണ് അറിയപ്പെടുന്നത്. തലസ്ഥാന നഗരിയുടെയും പ്രാന്തപ്രദേശത്തിന്റെയും മുഖച്ഛായ മാറ്റുന്ന വിധത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇപ്പോൾ രാജധാനി ഗ്രൂപ്പിനുള്ളത്. വെൺപാലവട്ടം തണ്ണിച്ചാൽ കുടുംബാംഗമായ ഭാഗീരഥി - രാമകൃഷ്ണൻ ദമ്പതികളുടെ ഏകമകൾ ഇന്ദിരാദേവിയാണ് ജി. രമേശൻ കോൺട്രാക്ടറുടെ പത്നി. ഈ ദമ്പതികൾക്ക് രണ്ട് പുത്രിമാരും രണ്ട് പുത്രന്മാരുമാണുള്ളത്. രമേശൻ കോൺട്രാക്ടറുടെ ഇളയ മകനും പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഡോ. ബിജുരമേശ് കേരള രാഷ്ട്രീയത്തിലെ അഴിമതികൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള വ്യക്തിത്വമാണ്. അദ്ദേഹമാണ് രാജധാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ചെയർമാൻ.