കഴക്കൂട്ടം: അണ്ടൂർക്കോണം പഞ്ചായത്തിന്റെ കീഴിലുള്ള ആലുംമൂട് കണിയാപുരം മാർക്കറ്റിൽ കച്ചവടക്കാരിൽ നിന്നും പഞ്ചായത്ത് അനുവദിച്ച തുകയിൽ കൂടുതൽ കരാറുകാരൻ പിരിച്ചെടുക്കുന്നതായി പരാതി. വ്യവസ്ഥകൾ പാലിക്കാതെയും വിലവിവരപട്ടിക ബോർഡ് സ്ഥാപിക്കാതെയുമുള്ള അനധികൃത പിരിവാണ് നടന്നുവരുന്നതെന്നും മാർക്കറ്റിന് പുറത്ത് കച്ചവടം നടത്തുന്നവരിൽ നിന്നും ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്. ആലുംമൂട് കുന്നിനകം റോഡിലെ വഴിയടച്ചുള്ള കച്ചവടങ്ങൾക്കും അനധികൃതപാർക്കിംഗിനുമെതിരെ പഞ്ചായത്ത് ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. കണിയാപുരം,പള്ളിപ്പുറം ഭാഗത്ത് മീൻ കച്ചവടം നടത്തുന്നവരിൽ നിന്നുപോലും ഭീഷണിപ്പെടുത്തി കാശുവാങ്ങുന്നത് പതിവാണ്. പഞ്ചായത്ത് മാർക്കറ്റ് പാട്ടത്തിന് കൊടുക്കുമ്പോൾ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളിൽ പോലുമില്ലാത്ത ബോണസ് പിരിവ് നടത്തി പാവപ്പെട്ട കച്ചവടക്കാരെ വഞ്ചിക്കുകയും പലവിധത്തിൽ മാർക്കറ്റ് ദുരുപയോഗം നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാച്ചിറ കണിയാപുരം ജനകീയ കൂട്ടായ്മ പ്രസിഡന്റ് പാച്ചിറ സലാവുദ്ദീനും സെക്രട്ടറി ഫാറൂക്കും ചേർന്ന് പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നൽകി.