കടയ്ക്കാവൂർ: വാഹന പരിശോധനയ്ക്കിടെ അഞ്ചുതെങ്ങ് എസ്.ഐ പ്രൈജുവിനും ഗ്രേഡ് എസ്.ഐ നസീറുദ്ദീനും മർദ്ദനമേറ്റു. കഴിഞ്ഞ ദിവസം മീരാൻ കടവ് പാലത്തിന് സമീപം വാഹനപരിശോധന നടത്തവേ ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേരോട് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെടുകയും ഇവർ രേഖകൾ നൽകാൻ വിസമ്മതിക്കുകയുമായിരുന്നു. രേഖകൾ ഇല്ലാത്തതിനാൽ വാഹനം വിട്ടുനൽകാനാവില്ലെന്ന് പറഞ്ഞ എസ്.ഐയുമായി യുവാക്കൾ വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ബലമായി വാഹനം കൊണ്ടുപോകാൻ ശ്രമിച്ച യുവാക്കളെ തടഞ്ഞ പൊലീസുകാരെ യുവാക്കൾ മർദ്ദിച്ചെന്ന് പൊലീസ് പറഞ്ഞു. തോളെല്ലിനും തലയ്ക്കും പരിക്കേറ്റ എസ്.ഐയും മുതുകിന് പരിക്കേറ്റ ഗ്രേഡ് എസ്.ഐയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.