തിരുവനന്തപുരം: വ്യവസായങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ വിദ്യാർത്ഥികളെ രൂപപ്പെടുത്തുന്ന കോഴ്‌സുകൾ സർവകലാശലകൾ ആരംഭിക്കണമെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു.. തൈക്കാട് ഗസ്റ്റ് ഹൗസിൽ സർവകലാശാല വൈസ് ചാൻസലർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില സ്ഥാപനങ്ങൾ കേരളത്തിൽ വന്നപ്പോൾ അവർക്ക് ആവശ്യമായവരെ ഇവിടെ നിന്ന് കിട്ടാത്ത സ്ഥിതിയുണ്ടായി. അതിന് മാറ്റമുണ്ടാവണം ഒരു സർവകലാശാലയിൽ പഠിക്കുന്ന കുട്ടിക്ക് സൗകര്യാർത്ഥം മറ്റൊരു സർവകലാശാലയിൽ സെമസ്റ്റർ തുടരാനാവുമോയെന്ന് പരിശോധിക്കണം. കേരളത്തിൽ നിന്നുള്ള നഴ്‌സുമാർക്കായി നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് ബന്ധപ്പെടുന്നു.. ഈ സാഹചര്യത്തിൽ നഴ്‌സിംഗ് കോളേജുകളിൽ ഇംഗ്‌ളീഷിനു പുറമെ മറ്റു വിദേശ ഭാഷകളും പഠിപ്പിക്കുന്നത് പരിഗണിക്കണമെന്നും മുഖ്യമന്ത്റി പറഞ്ഞു.
വിദൂര, റഗുലർ പഠനത്തിന്
ഒരേ സിലബസാക്കണം.
പ്രധാന സർവകലാശാലകളെല്ലാം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാവണമെന്ന നിർദ്ദേശം യോഗത്തിലുണ്ടായി. സിലബസ് പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണം. വിദൂര പഠനത്തിനും റഗുലർ പഠനത്തിനും ഒരേ സിലബസാക്കണം. ഇ ഗ്രാന്റുകൾ സമയബന്ധിതമായി നൽകണം. അധ്യാപക വിദ്യാർത്ഥി അനുപാതം യു.ജി.സി മാനദണ്ഡമനുസരിച്ചാകണം. യു.ജി.സി നിഷ്‌കർഷിച്ചിട്ടുള്ള 150 പഠന ദിവസങ്ങൾ കർശനമായി നടപ്പാക്കണം. സർകലാശാലകളിൽ ഇൻകുബേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണം. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് കോഴ്‌സുകൾ പരിഗണിക്കണം.
വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളേജുകളിലും സർവകലാശാലകളിലും ആകർഷിക്കാൻ ഗ്രീൻ ചാനൽ സംവിധാനം ഏർപ്പെടുത്തണം. അന്തർദ്ദേശീയ നിലവാരമുള്ള ഹോസ്റ്റലുകളും വരണം. പ്ലേസ്‌മെന്റ് സെല്ലുകൾ ശക്തിപ്പെടുത്തണം.. മെഡിക്കൽ പി.ജി കോഴ്‌സുകൾ കൂടുതൽ ആരംഭിക്കണം. പുതിയതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി പി.ജി കോഴ്‌സുകൾ ആരംഭിക്കണം. .
കേരള , എം.ജി, കുസാറ്റ്, കാലിക്കറ്റ്, ഫിഷറീസ്, ആരോഗ്യം, സംസ്കൃതം, കാർഷിക, സാങ്കേതികം , മലയാളം , വെറ്ററിനറി , കലാമണ്ഡലം, കണ്ണൂർ, നിയമ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ,ഉന്നതവിദ്യാഭ്യാസ മന്ത്റി ഡോ. കെ.ടി. ജലീൽ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മുഖ്യമന്ത്റിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി. എസ്. സെന്തിൽ, സെക്രട്ടറി ശിവശങ്കർ എന്നിവർ പങ്കെടുത്തു.