തിരുവനന്തപുരം: കഴക്കൂട്ടം കേന്ദ്രമാക്കി പുതിയ താലൂക്ക് രൂപീകരിക്കുന്നതിന് തുടർനടപടികളെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. വി.കെ.പ്രശാന്തിന്റെ സബ്‌മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. 1957ൽ നിലവിൽ വന്ന തിരുവനന്തപുരം ജില്ല 2192 ചതുരശ്ര കി. മീ​റ്റർ വിസ്തൃതിയിലുള്ളതും 6 താലൂക്കുകൾ ഉൾപ്പെട്ടതുമാണ്. തിരുവനന്തപുരം, നെയ്യാ​റ്റിൻകര, നെടുമങ്ങാട്, ചിറയിൻകീഴ്, കാട്ടാക്കട, വർക്കല താലൂക്കുകളിൽ യഥാക്രമം 31,21,25,22,13,12 എന്നിങ്ങനെ വില്ലേജുകളാണുള്ളത്. തിരുവനന്തപുരം താലൂക്ക് ആസ്ഥാനത്തു നിന്നു തെക്ക് ഭാഗത്ത് 13 കി. മീ അകലെ സ്ഥിതിചെയ്യുന്ന വെങ്ങാനൂർ വില്ലേജ് മുതൽ 30 കി. മീ അകലെ പടിഞ്ഞാറ് ഭാഗത്തുള വെയ്‌ലൂർ, മേൽതോന്നയ്ക്കൽ വില്ലേജുകളും, കിഴക്ക് നേമം വില്ലേജും ഉൾപ്പെട്ടതാണ് തിരുവനന്തപുരം താലൂക്ക്. വിസ്തീർണവും ജനസംഖ്യയും വില്ലേജുകളുടെ എണ്ണവും വളരെ കൂടുതലുള്ള തിരുവനന്തപുരം താലൂക്ക് വിഭജിക്കേണ്ടത് ആവശ്യകതയാണ്. നിലവിൽ തിരുവനന്തപുരം താലൂക്കിലുളള ആ​റ്റിപ്ര, പാങ്ങപ്പാറ, കഴക്കൂട്ടം, മേനംകുളം, കഠിനംകുളം, പളളിപ്പുറം, വെയിലൂർ, മേൽതോന്നയ്ക്കൽ, കീഴ്‌തോന്നയ്ക്കൽ, അയിരൂപ്പാറ, അണ്ടൂർകോണം, ഉളയായ്‌ത്തുറ എന്നീ 12 വില്ലേജുകൾ വേർപെടുത്തി കഴക്കൂട്ടം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതിനാണ് ശുപാർശ. നിലവിലെ സാമ്പത്തികാവസ്ഥ പരിഗണിച്ച് പുതിയ താലൂക്കുകൾ രൂപീകരിക്കുന്നത് തൽക്കാലം പരഗണിക്കേണ്ടെന്ന പൊതുനിലപാടുണ്ട്. പുതിയ താലൂക്കുകളുടെ രൂപീകരണവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ താലൂക്ക് പുനസംഘടന സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ലാൻഡ് റവന്യൂ കമ്മിഷണറേ​റ്റിലെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വില്ലേജുകളുടെയും താലൂക്ക്, സ്വയം ഭരണ സ്ഥാപനങ്ങളുടെ പേര്, പോളിംഗ് ബൂത്തുകളുടെയും വോട്ടർമാരുടെയും വിവരങ്ങൾ, 2011ലെ ജനസംഖ്യാ നിരക്ക് തുടങ്ങിയവ ക്രോഡീകരിച്ച് ലഭ്യമാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നെന്നു മന്ത്രി അറിയിച്ചു.