niyamasabha-sammelanam

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.എൽ.എയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം മുഴക്കിയ പ്രതിപക്ഷ അംഗങ്ങളായ അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, എൽദോസ് പി.കുന്നപ്പള്ളിൽ, റോജി എം.ജോൺ എന്നിവർക്ക് സഭയുടെ 'ഉഗ്രശാസന'. നിയമസഭാ ചട്ടം 53 പ്രകാരമുള്ള നടപടികളിൽ മൂന്നാമത്തേതാണ് സെൻഷ്വർ അഥവാ ഉഗ്രശാസന.

ഇന്നലെ ശൂന്യവേളയുടെ തുടക്കത്തിൽ നാല് അംഗങ്ങൾക്കെതിരായ അച്ചടക്ക നടപടി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പ്രഖ്യാപിച്ചപ്പോൾ എതിർപ്പുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടി. എല്ലാവരുമായും കൂടിയാലോചിച്ച് നടപടി തീരുമാനിക്കുമെന്ന് പറഞ്ഞിരുന്ന സ്പീക്കർ ഏകപക്ഷീയമായാണ് നടപടിയെടുത്തതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തുടർന്ന് ,സ്പീക്കറും ചെന്നിത്തലയും തമ്മിൽ രൂക്ഷമായ വാഗ്വാദമുണ്ടായി. കഴിഞ്ഞ ദിവസം കക്ഷിനേതാക്കളുടെ യോഗത്തിൽ താൻ നടപടിക്കാര്യം പറഞ്ഞതാണെന്നും ഒ.രാജഗോപാലടക്കമുള്ളവർ നടപടി ആവശ്യപ്പെട്ടതാണെന്നും സ്പീക്കർ മറുപടി നൽകി. . ഇതിൽ കയറിപ്പിടിച്ച പ്രതിപക്ഷം, രാജഗോപാലാണോ ഉപദേശിയെന്ന് ചോദിച്ച് വീണ്ടും തട്ടിക്കയറി.

ഇപ്പോഴത്തെ സ്പീക്കർ അടക്കമുള്ള അന്നത്തെ പ്രതിപക്ഷം 2015 മാർച്ച് 13ന് സ്പീക്കറുടെ ഡയസിൽ കയറിയുണ്ടാക്കിയ ബഹളത്തിന്റെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളുയർത്തി വി.ടി. ബൽറാമും അനിൽ അക്കരെയും എം.വിൻസന്റും നടുത്തളത്തിലെത്തിയെങ്കിലും അച്ചടക്കനടപടി നേരിട്ട അംഗങ്ങൾ ഇരിപ്പിടത്തിൽ തന്നെ ഇരുന്ന് നടപടിയെ മാനിച്ചു.