ഇന്ത്യയുടെ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് ഇന്ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടക്കം
കൊൽക്കത്ത : ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസപ്പിറവിക്ക് ഈഡൻ ഗാർഡൻസിൽ തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. പരമ്പരാഗത രീതി വിട്ട് പകലും രാത്രിയുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിനാണ് ഇന്ന് കൊൽക്കത്തയിൽ തുടക്കമാകുന്നത്. എതിരാളികൾ ബംഗ്ളാദേശ്. അവരുമായുള്ള രണ്ട് മത്സര പരമ്പരയിലെ അവസാന ടെസ്റ്റാണിത്. ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സിനും 130 റൺസിനും ജയിച്ച ഇന്ത്യ പിങ്ക് പന്തുകൊണ്ട് കളിക്കുന്ന ആദ്യ പകൽ രാത്രി ടെസ്റ്റിനായി ആകാംക്ഷാഭരിതമായ മനസ്സോടെയാണ് ഇറങ്ങുന്നതെങ്കിലും ആത്മവിശ്വാസത്തിൽ ഒട്ടും പിന്നിലല്ല.
പന്തും മത്സരക്രമവും മാത്രമേ മാറുന്നുള്ളൂവെന്നും കഴിഞ്ഞ 11 ഹോം സിരീസുകളിൽ വെന്നിക്കൊടി പാറിച്ച തന്റെ സൈന്യത്തിന്റെ വീര്യത്തിൽ ഒരു മാറ്റവുമില്ലെന്നും ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലി പറയുന്നു. അതേസമയം, ഇന്ത്യയെപ്പോലെ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരോട് പിടിച്ചു നിൽക്കാൻ ശേഷിയില്ലെന്ന് തിരിച്ചറിയുന്ന ബംഗ്ളാദേശ് ടീമിന് ഈ പരമ്പര തന്നെ പരിചയം നേടാനുള്ള പരീക്ഷണമായാണ് പിങ്ക് ബാൾ ടെസ്റ്റിനെ കാണുന്നതെന്ന് ഷാക്കിബ് അൽഹസന്റെ അഭാവത്തിൽ ക്യാപ്ടനാകേണ്ടിവന്ന മോമിനുൽഹഖ് പറയുന്നു.
2015ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പിങ്ക് ബാൾ ടെസ്റ്റിനെ ആശ്ളേഷിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ഇക്കാലമത്രയും മടിച്ചു നിൽക്കുകയായിരുന്നു. 2016ൽ ദുലീപ് ട്രോഫിയിൽ പരീക്ഷിച്ചു നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഈ പരിഷ്കാരം കണ്ടെന്ന് നിലപാടെടുത്ത ബി.സി.സി.ഐയ്ക്ക് നിറം മാറ്റമുണ്ടാകാൻ കാരണം പ്രസിഡന്റായി മുൻ നായകൻ സൗരവ് ഗാംഗുലി എത്തിയതാണ്. ബംഗ്ളൂരുകാരനായ സൗരവ് സ്വന്തം ഈഡൻ ഗാർഡൻസിൽ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിന് അരങ്ങൊരുക്കാൻ ചങ്കൂറ്റം കാട്ടിയപ്പോൾ എതിർപ്പുകളൊക്കെ അലിഞ്ഞില്ലാതെയായി.
അഞ്ച് പകലുകൾ, മൂന്ന് സെഷനുകൾ, ചുവന്ന പന്ത്.... ആ പരമ്പരാഗത ചിന്താഗതികൾ തന്നെ മാറുകയാണ്. 1970കളിൽ കെറിപാർക്കർ വർണാഭമായ ജെഴ്സികളും വെള്ള പന്തും കൊണ്ട് ഏകദിന ക്രിക്കറ്റിൽ വരുത്തിയ വിപ്ളവത്തിന്റെ തുടർച്ചയെന്നോണം ട്വന്റി-20യും ഐ.പി.എല്ലുമൊക്കെ വന്നു. ഇപ്പോഴിതാ ടെസ്റ്റ് പകലിൽ നിന്ന് രാത്രിയിലേക്ക് കൂടി നീളുന്ന ഉത്സവമാകുമ്പോൾ ഇന്ത്യയും ആ ചരിത്ര സന്ധിയിൽ പങ്കാളികളാകുന്നു.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : വിരാട് കൊഹ്ലി (ക്യാപ്ടൻ), രോഹിത് ശർമ്മ, മയാങ്ക് അഗർവാൾ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാൻ സാഹ, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്, വിനുവിഹാരി, കുൽദീപ് യാദവ്, ശുഭ്മാൻഗിൽ.
ബംഗ്ളാദേശ് : മോമിനുൽഹഖ് (ക്യാപ്ടൻ), ലിട്ടൺ ദാസ്, മെഹ്ദി ഹസൻ, നയീം ഹസൻ, അൽ അമീൻ, ഹൊസൈൻ, ഇബാദത്ത് ഹുസൈൻ, മൊസദേക്ക് ഹുസൈൻ, ഷദ്മാൻ ഇസ്ളാം, തൈജുൽ ഇസ്ളാം, അബു ജയേദ്, ഇംറുൽ ഖൈസ്, മഹ്മൂദുള്ള, മുഹമ്മദ് മിഥുൻ, മുഷ്ഫിഖർ റഹിം, മുസ്താഫിസുർ റഹിം.
രാപകൽ പിങ്കുത്സവം
2016ൽ പിങ്ക് പന്ത് ഉപയോഗിച്ച് നടന്ന ദുലീപ് ടോഫിയിൽ ടീമംഗമായിരുന്നു മലയാളി ക്രിക്കറ്റർ രോഹൻ പ്രേം. ഈഡനിലെ മത്സരത്തെ നിരീക്ഷിക്കുന്നു.
പന്തിലെ കൗതുകം
പരമ്പരാഗതമായ ചുവന്ന പന്തിനെക്കാൾ തിളക്കമുള്ളതും ഈട് നിൽക്കുന്നതുമാണ് പിങ്ക് പന്തുകൾ. ഫ്ളഡ് ലിറ്റിൽ വ്യക്തമായി കാണാനാണ് പന്തിന് പിങ്ക് നിറം നൽകിയിരിക്കുന്നത്. ഏകദിനത്തിൽ വെളുത്ത പന്ത് പെട്ടെന്ന് നിറവും രൂപവും മാറും. ചുവന്ന പന്ത് കാണാൻ പ്രയാസമാണ്.
അനുകൂല ഘടകങ്ങൾ
1. ഏകദിനവും ട്വന്റി -20യും പോലെ ടെസ്റ്റ് മത്സരങ്ങളും കാണാൻ ആരാധകർ കൂടും.
2. ടെസ്റ്റിന്റെ പതിഞ്ഞ താളത്തിൽ നിന്ന് കാലാവസ്ഥയും ഫ്ളഡ് ലിറ്റും പന്തിന്റെ സ്ഥിതിയും മത്സരത്തെ ആവേശജനകമാക്കും.
3. ഏത് ടീമിനും ഏത് സമയവും മത്സരത്തിൽ സാഹചര്യങ്ങൾ മുതലെടുത്ത് പിടിമുറുക്കാം. ഏകപക്ഷീയമായ മത്സരങ്ങൾ ക്രമേണ ഇല്ലാതാകും.
കളിക്കാർക്ക് പുതിയ സാഹചര്യവുമായും പന്തുമായും ഇഴുകിച്ചേരാൻ കഴിയുക എന്നതാണ് പ്രധാനം.
ആദ്യ സെഷനുളിൽ പിങ്ക് പന്ത് വലിയ വ്യത്യാസം ഉണ്ടാക്കുന്നില്ല എന്നാൽ, സൂര്യാസ്തമയത്തോട് അനുബന്ധിച്ച് ഫ്ളഡ്ലിറ്റുകൾ തെളിഞ്ഞുവരുന്ന സമയംവരെ കളിക്കാർക്ക് പന്തുമായി താദാത്മ്യം പ്രാപിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും.
ഫ്ളഡ് ലിറ്റുകൾ നേരത്തേ ഓൺ ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി
രാത്രിയിലെ മഞ്ഞ് ബാറ്റ്സ്മാൻമാർക്കും ഫീൽഡർമാർക്കും ബൗളർമാർക്കും ഒരുപോലെ പ്രശ്നമുണ്ടാക്കും.
ബൗളിംഗിൽ ആരെ തുണയ്ക്കും
പന്തിന്റെ തിളക്കം പെട്ടെന്ന് നഷ്ടമാകാത്തതിനാൽ റിവേഴ്സ് സ്വിംഗ് ലഭിക്കാൻ പ്രയാസമാണ്.
പന്ത് കാണാൻ ബാറ്റ്സ്മാന് പ്രയാസമായതിനാൽ വേഗത്തിൽ പന്തെറിയുന്നവർക്ക് വിക്കറ്റുൾ വീഴ്ത്താൻ കഴിയും.
സ്പിന്നർമാർക്ക് മേൽക്കൈ നേടുക പ്രയാസമാണെങ്കിലും വെളിച്ചം മങ്ങുമ്പോൾ ബാറ്റ്സ്മാൻമാരെ വിക്കറ്റിനു മുന്നിൽ കുരുക്കാൻ കഴിയാറുണ്ട്.
ബൗളിംഗ് ആക്ഷനിലും പന്ത് റിലീസ് ചെയ്യുന്നതിലും കൂടുതൽ ശ്രദ്ധിക്കുമ്പോൾ ബാറ്റ്സ്മാന് പന്തിന്റെ ടേണിംഗ് മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ഇതിന് കാരണം.
സന്നാഹമില്ലാത്തതിൽ സങ്കടം
പിങ്ക് ടെസ്റ്റിനു മുമ്പ് സമാന സാഹചര്യത്തിൽ ഒരു സന്നാഹ മത്സരം സംഘടിപ്പിക്കാത്തതിൽ ഇന്ത്യൻ ക്യാപ്ടൻ വിരാട് കൊഹ്ലിയും ബംഗ്ളാദേശ് ക്യാപ്ടൻ മോമിനുൽ ഹഖും നിരാശ പ്രകടിപ്പിച്ചു. പരിശീലന മത്സരമുണ്ടായിരുന്നുവെങ്കിൽ സാഹചര്യങ്ങളോട് കൂടുതൽ പരിചിതമാകാൻ കഴിയുമായിരുന്നുവെന്ന് മോമിനുൽഹഖ് പറഞ്ഞു.