തിരുവനന്തപുരം: വാളയാറിലെ സഹോദരിമാർ പീഡനത്തിരയായി മരിക്കാനിടയായ സംഭവത്തിൽ സർക്കാർ വേട്ടക്കാരായ പ്രതികൾക്കൊപ്പമാണ് നിൽക്കുന്നതെന്ന് വി.എം. സുധീരൻ പറഞ്ഞു. കേസിൽ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചാണ് പ്രതികളെ രക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുക, പൊലീസിലെ ക്രിമിനലുകളെ പുറത്താക്കുക, വനിത കമ്മിഷൻ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മഹിളാ കോൺഗ്രസ് മുഖ്യമന്ത്രിയുടെ വസതിയായ ക്ളിഫ്ഹൗസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാകോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ലതികാ സുഭാഷ് അദ്ധ്യക്ഷയായി. ഉപാദ്ധ്യക്ഷ രാജലക്ഷ്‌മി, നേതാക്കളായ ഡോ. ഹരീഫ്, ശ്രീകുമാരി, വഹീദ, ബിന്ദു ചന്ദ്രൻ, മോളി അജിത്ത്, ജില്ലാ അദ്ധ്യക്ഷ ആർ. ലക്ഷ്‌മി തുടങ്ങിയവർ പങ്കെടുത്തു.