തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മീൻപിടിത്ത വള്ളങ്ങൾ പൂർണ്ണമായും നഷ്ടപ്പെട്ട 259 മത്സ്യത്തൊഴിലാളികൾക്കായി 120 ഫൈബർ ബോട്ടുകൾ നൽകുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. നിർമ്മാണ ഏജൻസികൾക്ക് ബോട്ട് നിർമ്മാണ ഉത്തരവ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കോവളം ആനിമേഷൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 9.60 കോടി ചെലവിട്ടാണ് ഫൈബർ വള്ളങ്ങൾ നിർമ്മിക്കുന്നത്.

പദ്ധതിയുടെ ഗുണഭോക്താക്കളായി നാലു മുതൽ അഞ്ചു വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഓരോ മത്സ്യബന്ധന യൂണിറ്റിലും എഫ്.ആർ.പി യാനം,​ രണ്ട് എൻജിനുകൾ,​ മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും. തിരുവനന്തപുരത്ത് 75 , കൊല്ലം 15, ആലപ്പുഴ 17, തൃശ്ശൂർ 8, മലപ്പുറം 3, കോഴിക്കോട്ടും കാസർകോട്ടും ഓരോന്നു വീതം ഗ്രൂപ്പുകളെയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. ചടങ്ങിൽ സന്ധ്യ ആർ, എം. ശ്രീകണ്ഠൻ, എൻ.എ റഷീദ്, പുല്ലുവിള സ്റ്റാൻലി, ഓസ്റ്റിൻ ഗോമസ്, റ്റി. പീറ്റർ, ബീന സുകുമാർ എന്നിവർ പങ്കെടുത്തു.