കോവളം: ഓഖി ദുരന്തത്തിൽ മത്സ്യബന്ധനയാനങ്ങൾ പൂർണമായും നഷ്ടപ്പെട്ട് തൊഴിൽ രഹിതരായ 259 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിന് 120 ഫൈബർ ബോട്ടുകൾ വിതരണം ചെയ്യുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ. വിഴിഞ്ഞത്തെ വീടില്ലാത്തവരും തീരത്തോട് അടുത്ത് താമസിക്കുന്നവരുമായ 500 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി വിഴിഞ്ഞം കോട്ടപ്പുറത്ത് ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാൻ പദ്ധതിയുണ്ടെന്നും 2020 ഓട് കൂടി ഇതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ബോട്ടുകളുടെ നിർമ്മാണത്തിനായി മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾ തിരഞ്ഞെടുത്ത നിർമ്മാണ ഏജൻസികൾക്ക് ബോട്ട് നിർമ്മാണ ഉത്തരവ് കൈമാറുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഓഖി ദുരന്തത്തിൽ 143 മത്സ്യത്തൊഴിലാളികൾക്ക് ജീവഹാനി സംഭവിക്കുകയും ജീവനോപാധികൾക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ജീവനോപാധികൾ നഷ്ടപ്പെട്ടതുമൂലം ഉണ്ടാകുന്ന വൻ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് കഴിയാതെവന്ന സാഹചര്യം കൂടി പരിഗണിച്ചാണ് 120 ബോട്ടുകൾ മത്സ്യത്തൊഴിലാളികളുടെ ഉടമസ്ഥതയിൽ വിതരണം ചെയ്യുന്നതിന് സർക്കാർ തീരുമാനിച്ചത്. പദ്ധതിയുടെ ഗുണഭോക്താക്കളായി നാലു മുതൽ അഞ്ച്‌വരെ അംഗങ്ങൾ ഉൾപ്പെടുന്ന സംഘങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ മത്സ്യബന്ധന യൂണിറ്റിലും എഫ്.ആർ.പി.ബോട്ട്, രണ്ട് എൻജിനുകൾ, മറ്റ് മത്സ്യബന്ധന ഉപകരണങ്ങൾ, കടൽ സുരക്ഷാ ഉപകരണങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടും.120 ബോട്ടുകൾക്കായി 9.60 കോടി രൂപയാണ് ചെലവഴിക്കുന്നത്. തിരുവനന്തപുരത്ത് 75, കൊല്ലം 15, ആലപ്പുഴ 17,തൃശൂർ 8, മലപ്പുറം 3, കോഴിക്കോട്ടും കാസർകോട്ടും ഒന്നു വീതവും ഗ്രൂപ്പുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോവളം അനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പുല്ലുവിള സ്റ്റാൻലി അദ്ധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ എൻ.എ. റഷീദ്, സന്ധ്യ .ആർ, എം. ശ്രീകണ്ഠൻ, അഗസ്റ്റിൻ ഗോമസ്, റ്റി. പിറ്റർ, ബീന സുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.