sexual-abuse

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതികൾ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നൽകിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പോക്‌സോ കോടതികൾ സ്ഥാപിക്കുന്നത്. നിർഭയ ഫണ്ടിൽ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കിൽ 60:40 അനുപാതത്തിൽ കേന്ദ്ര - സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികൾ ആരംഭിക്കുക. ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചു. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടും മറ്റ് ജില്ലകളിൽ ഒന്നും വീതം കോടതികളാണ് അനുവദിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്‌സോ അതിവേഗ പ്രത്യേക കോടതികൾ സ്ഥാപിക്കാൻ കഴിയും. ഈ പദ്ധതി അനുസരിച്ച് 57 പോക്‌സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.


കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ വേഗത്തിൽ വാങ്ങിനൽകുന്നതിനും കോടതികൾ ബാല സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് പോക്‌സോ കോടതികൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.