തൃശൂർ: തൃശൂർ - പാലക്കാട് ദേശീയപാതയിലെ വാണിയമ്പാറയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. എറണാകുളം ഏരൂർ ഗുഡ് എർത്ത് ഹാൾ മാർക്ക് 9/25 സിയിൽ ബെന്നി ജോർജ് (55), ഭാര്യ ഷീല (54) എന്നിവരാണ് മരിച്ചത്. ഡ്രൈവർ തൃപ്പൂണിത്തുറ സ്വദേശി ശശി കർത്ത അത്ഭുകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ രണ്ടരയോടെ കോയമ്പത്തൂരിൽ നടന്ന റോട്ടറി ക്ലബ്ബിന്റെ സെമിനാറിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് വാണിയമ്പാറ ദേശീയപാതയ്ക്ക് അരികിലുള്ള കുളത്തിലേക്ക് കാർ മറിഞ്ഞത്. എതിർവശത്ത് നിന്ന് വാഹനം വന്നപ്പോൾ പെട്ടെന്ന് വെട്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. കുളത്തിന്റെ ഒരു വശത്ത് നിന്നിരുന്ന കമ്പിയിൽ പിടികിട്ടിയതിനാൽ ഡ്രൈവർക്ക് രക്ഷപ്പെടാൻ അവസരമായി.
നാട്ടുകാരെത്തി ഡ്രൈവറെ രക്ഷപ്പെടുത്തി. വടക്കഞ്ചേരിയിൽ നിന്നും തൃശൂരിൽ നിന്നും അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാറ് ജെ.സി.ബി ഉപയോഗിച്ച് പൊക്കിയെടുത്തപ്പോൾ ഷീലയെ മരിച്ച നിലയിൽ കണ്ടു. കുളത്തിൽ താഴ്ന്ന ബെന്നി ജോർജ്ജിനെ കണ്ടെത്താനായി തൃശൂർ സ്‌കൂബ ടീമിനെ കൊണ്ടുവന്നു. ഏറെ നേരം തെരഞ്ഞശേഷം രാവിലെ 6.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. മരിച്ച ബെന്നി ജോർജ്ജ് സക്‌സസ് കമ്പനിയുടെ എം.ഡിയാണ്. റോട്ടറി ക്ലബ്ബിന്റെ രണ്ടു ജില്ലകളുടെ ചുമതല വഹിക്കുകയായിരുന്നു. ദേശീയപാത കരാറുകാരായ കെ.എം.സി കമ്പനി കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ പണി പൂർത്തിയാക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.