a-k-balan

തിരുവനന്തപുരം: ബിന്ദു അമ്മിണി തന്റെ ഓഫീസിലെത്തിയതും നിവേദനങ്ങൾ നൽകിയതും സംബന്ധിച്ച് ഒരു കാര്യവും താനോ ഓഫീസോ മറച്ചുവച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലൻ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. ബിന്ദു അമ്മിണി ഇന്നലെ കോട്ടയത്ത് പ്രസ്താവിച്ചത് തികച്ചും തെറ്റായ കാര്യങ്ങളാണ്. അവർ ഓഫീസിൽ വന്ന ദിവസം താൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അവർ ഓഫീസിൽ വന്നിട്ടുണ്ടെന്നും പരാതി തരാനാണ് വന്നതെന്നും താൻ അന്നുതന്നെ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അവർ തന്ന രണ്ട് പരാതികളുടെയും ഉള്ളടക്കം തന്റെ ഓഫീസിൽ നിന്ന് നേരത്തേ പറഞ്ഞിരുന്നു. പരാതികൾ അടിയന്തര നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ഏറ്റുമാനൂർ സ്കൂളിലെ പ്രശ്നവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണി പരാതി തരും മുമ്പുതന്നെ നടപടി സ്വീകരിക്കുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഒരൊളിച്ചുകളിയും ഇത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടില്ല. ആരെയും ഭയപ്പെടേണ്ട ഗതികേട് തന്റെ ഓഫീസിനില്ലെന്നും മന്ത്രി വ്യക്തമാക്കി.