കോവളം: വെള്ളാർ സമുദ്ര ബീച്ചിലും വാഴമുട്ടത്തും കഞ്ചാവ് ലഹരിയിൽ സാമൂഹ്യവിരുദ്ധരുടെ അക്രമം. വീടുകളും വാഹനങ്ങളും അടിച്ചുതകർത്ത അക്രമി സംഘം വാഴമുട്ടത്തെ ഫർണിച്ചർ കടയിലെ തടികൾക്ക് തീയിടുകയും സ്ഥാപനത്തിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്‌തു. ഇന്നലെ പുലർച്ചെ 2.30ഓടെയാണ് പ്രദേശത്തെ ഭീതിയിലാക്കി മാരകായുധങ്ങളുമായെത്തിയ സംഘം അക്രമം നടത്തിയത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് അക്രമികളായ എട്ടുപേരെ കോവളം പൊലീസ് പിടികൂടി. കോവളം അരിവാൾ കോളനിയിൽ കാട്ടിലെ കണ്ണൻ എന്ന വിമൽമിത്ര (19), കെ.എസ് റോഡിൽ തുണ്ടുവിള വീട്ടിൽ വിഷ്‌ണു (20), സമുദ്രാ തേരിവിളവീട്ടിൽ അനികുട്ടൻ (19), വാഴമുട്ടം സ്വദേശികളായ പഴയ പെട്രോൾ പമ്പിന് സമീപം കൈതവിള വീട്ടിൽ ജിത്തു( 20), കുഴിവിളാകത്ത് വീട്ടിൽ സുമേഷ് (19), ദ്വാരക വീട്ടിൽ മനു (22), മേലെ വീട്ടിൽ അജിത്ത് (18), കുഴിവിളാകം വീട്ടിൽ വിഷ്‌ണു പ്രകാശ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. സമുദ്ര തേരി റോഡിൽ പരുത്തിവിളാകം വീട്ടിൽ സുരേഷ്, സഹോദരൻ മോഹനൻ, ഗിരിജ എന്നിവരുടെ വീടുകൾ ആക്രമിച്ച സംഘം ജനലുകളും വാതിലുകളും അടിച്ചുതകർത്തു.
ശബ്ദംകേട്ട് പുറത്തിറങ്ങിയ സുരേഷിന്റെ മുഖത്ത് കമ്പി ഉപയോഗിച്ച് അടിക്കുകയായിരുന്നു. സമീപവാസികളായ രഞ്ചിത്ത്, സുനിൽ എന്നിവരുടേതടക്കം വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടറുകളും ബൈക്കും മനോജ് എന്നയാളിന്റെ മാരുതി ഒമ്‌നി വാനും സംഘം അടിച്ചുതകർത്തു. ഇതിനുശേഷം വാഴമുട്ടത്തുള്ള നെടുമം കല്ലുമല പുത്തൻവീട്ടിൽ രതീഷിന്റെ ഫർണിച്ചർ കടയിലെ തടികൾക്ക് തീയിട്ട അക്രമിസംഘം സ്ഥാപനത്തിന് മുന്നിൽ നിറുത്തിയിട്ടിരുന്ന രണ്ടു ഗുഡ്സ് ആട്ടോകളും അടിച്ചുതകർക്കുകയായിരുന്നു. സമുദ്ര ബീച്ച്, വെള്ളാർ, കോവളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടവും മോഷണവും പതിവാക്കിയവരാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് നിരന്തരം പ്രശ്‌നം സൃഷ്ടിച്ച ഇവരെ നാട്ടുകാർ ദിവസങ്ങൾക്ക് മുമ്പ് താക്കീത് ചെയ്‌തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. കോവളം സി.ഐ പി. അനിൽകുമാർ, എസ്.ഐ അനീഷ്‌കുമാർ, എ.എസ്.ഐ അശോകൻ, സി.പി.ഒമാരായ ഷൈൻ ജോസ്, പ്രിയൻകുമാർ, അരുൺനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.