ആലപ്പുഴ : മാവേലിക്കരയിൽ ദമ്പതികളെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റകാരനാണെന്ന് ആലപ്പുഴ സെഷൻസ് കോടതി കണ്ടെത്തി. വിധി ഇന്നു പറയും. പല്ലാരിമംഗലം ദേവുഭവനത്തിൽ ബിജു (42), ഭാര്യ ശശികല (35) എന്നിവരെ അയൽവാസി സുധീഷ് (39) കൊലപ്പെടുത്തിയ കേസിലാണ് ആലപ്പുഴ സെഷൻസ് ജഡ്ജ് എ.ബദറുദീൻ ഇന്നു വിധി പ്രസ്താവം നടത്തുക. പ്രതി കൊലനടത്തിയതായും പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമുള്ള കുറ്റം ചെയ്തതായും കോടതി കണ്ടെത്തി.
2018 ഏപ്രിൽ 23ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബിജു-ശശികല ദമ്പതികളുടെ ഇളയമകൻ 9 വയസുള്ള അപ്പു (ദേവൻ) സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്നു. പ്രാണരക്ഷാർത്ഥം അയൽവീട്ടിലേക്ക് ഓടിയ അപ്പുവാണ് ആക്രമണവിവരം പുറത്തറിയിച്ചത്. അയൽവാസികളും ബന്ധുക്കളും എത്തിയപ്പോൾ അടിയേറ്റ ദമ്പതികൾ അവശനിലയിലായിരുന്നു. ശശികല സംഭവ സ്ഥലത്തും ബിജു കായംകുളം ഗവ. ആശുപത്രിയിലും മരണമടഞ്ഞു. സുധീഷാണ് തങ്ങളെ അടിച്ച് വീഴ്ത്തിയതെന്ന് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി സഹോദരനോട്ബിജു പറഞ്ഞിരുന്നു. ശശികലയോട് സുധീഷ് പലതവണ അപമര്യാദയായി പെരുമാറാൻ ശ്രമിച്ചിരുന്നു. ബിജു ഇത് ചോദ്യം ചെയ്തതതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അപ്പുവിന്റെ മൊഴിയാണ് കേസി ൽ നിർണ്ണായകമായത്.

പ്രോസിക്യൂഷന് വേണ്ടി 33 സാക്ഷികളെ മുൻ പബ്ളിക് പ്രോസിക്യൂട്ടർ സി.വി.ലുംബോയാണ് വിസ്തരിച്ചത്. അച്ഛനും അമ്മയും ഇല്ലാതെ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥ കോടതിയെ ബോദ്ധ്യപ്പെടുത്തിയത് ഇപ്പോഴത്തെ പ്രോസിക്യൂട്ടർ സി.വിധുവാണ്.