ചേർത്തല: ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയ വിദ്യ ദീർഘകാലത്തിന് ശേഷം കഴിഞ്ഞ ആഗസ്റ്റിൽ ചേർത്തല ചാരമംഗലത്തെ വീട്ടിൽ അവസാനമായി എത്തിയത് മകളുടെ വിവാഹത്തിനായിരുന്നു.
കഞ്ഞിക്കുഴി പഞ്ചായത്ത് പുത്തനമ്പലം പോലേച്ചിറയിൽ (പുതിയാപറമ്പിൽ ) പരേതനായ തമ്പിയുടെയും സുന്ദരമ്മാളിന്റെയും മകളാണ് വിദ്യ. 28 വർഷം മുമ്പാണ് ചേർത്തല സ്വദേശിയായ യുവാവുമായി വിദ്യയുടെ വിവാഹം നടന്നത്. അതിൽ രണ്ട് മക്കളുണ്ട്, ഒരാണും പെണ്ണും. മുത്ത മകൻ ദീപക് വിദേശത്താണ്. മകൾ പൗർണമി ആയുർവേദ ഡോക്ടറും. കുട്ടികളുടെ ചെറുപ്രായത്തിൽ തന്നെ വിദ്യ വിവാഹ ബന്ധം വേർപെടുത്തി. 16 വർഷം മുമ്പാണ് ചങ്ങനാശേരി സ്വദേശിയായ പ്രേംകുമാറുമായി രജിസ്റ്റർ വിവാഹം നടത്തിയത്. പിന്നീട് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. രണ്ടാം വിവാഹ ശേഷം വിദ്യയുടെ മകളായ പൗർണമിയെ വളർത്തിയതും ആയുർവേദ ഡോക്ടറാക്കിയതും അമ്മൂമ്മയായ സുന്ദരമ്മാളാണ്.
ആഗസ്റ്റ് 25നായിരുന്നു മകളുടെ വിവാഹം. ചടങ്ങിന് ഭർത്താവ് പ്രേംകുമാറും മക്കളുമൊത്താണ് വിദ്യ എത്തിയത്. വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ഇയാൾ തലേന്ന് ബന്ധുക്കളുമായി കശപിശ ഉണ്ടാക്കി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ ഇവർ പങ്കെടുത്തിരുന്നു. ക്ഷണിച്ചില്ലെന്ന തർക്കം പരിഹരിക്കാൻ ബന്ധുക്കൾ ചർച്ച നടത്തിയെങ്കിലും പൂർത്തിയാക്കാതെ പ്രേംകുമാർ വിദ്യയെയും കൂട്ടി പോകുകയായിരുന്നു. പിന്നീട് ഉദയംപേരൂരിലെ വാടക വീട്ടിൽ അന്വേഷിച്ചെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
ഇവരെ കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നെന്നും മൂന്നു ദിവസം മുമ്പ് പൊലീസ് അറിയിച്ചതനുസരിച്ച് ഉദയംപേരൂരിൽ എത്തിയപ്പോഴാണ് വിവരങ്ങൾ അറിഞ്ഞതെന്നും സുന്ദരാമ്മാൾ പറഞ്ഞു. വിവാഹത്തിന് രക്ഷിതാക്കളെ പങ്കെടുപ്പിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് വിദ്യയെ ക്ഷണിച്ചതെന്നും വിദ്യയുടെ മടക്കം മരണത്തിലേക്കുള്ള യാത്രയാകുമെന്ന് കരുതിയില്ലെന്നും അവർ പറഞ്ഞു.