bribe-

ആലപ്പുഴ: പമ്പിംഗ് കരാറുകാരന് അഞ്ചര ലക്ഷം രൂപയുടെ ബില്ല് മാറിക്കൊടുക്കാൻ 5,000 രൂപ കൈക്കൂലി വാങ്ങിയ ഡെപ്യൂട്ടി കളക്ടർ കൂടിയായ പുഞ്ചസ്പെഷ്യൽ ജൂനിയർ സൂപ്രണ്ട് വിജിലൻസ് പിടിയിൽ. കരാറുകാരനായ ടെൻസിംഗിന്റെ പരാതിയിൽ ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി റക്‌സ് ബോബി അരവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിനു സമീപമുള്ള ഓഫീസിൽ നിന്ന് ജൂനിയർ സൂപ്രണ്ട് സച്ചുവിനെ കൈയോടെ പൊക്കിയത്. തുടർന്ന് നഗരത്തിലുള്ള, സച്ചുവിന്റെ വീട്ടിൽ ഇൻസ്‌പെക്ടർ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകളും കാനഡയിൽ പഠിക്കുന്ന മക്കൾക്ക് പണം അയച്ചു കൊടുത്ത കണക്ക് എഴുതിയ ഡയറിയും ഉൾപ്പെടെ കണ്ടെടുത്തു.

5.5ലക്ഷരൂപയുടെ ബിൽ മാറിക്കിട്ടാൻ ടെൻസിംഗ് പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും മാറിക്കൊടുത്തില്ല. കഴിഞ്ഞ ദിവസം പുഞ്ച ഓഫീസിലെത്തിയ ടെൻസിംഗിനോട് 5000രൂപ സച്ചു കൈക്കൂലി ആവശ്യപ്പെട്ടു. ടെൻസിംഗ് മകളുമായി വിജിലൻസ് ഓഫീസിൽ എത്തി വിവരം അറിയിച്ചു. ഫിനോഫ്തലീൻ പുരട്ടി വിജിലൻസ് നൽകിയ 2000 രൂപയുമായി ടെൻസിംഗ് ഓഫീസിലെത്തി പണം കൈമാറാൻ ശ്രമിച്ചപ്പോൾ, പോക്കറ്റിൽ വയ്ക്കാനായിരുന്നു നിർദ്ദേശം. പണം പോക്കറ്റിൽ വച്ച ശേഷം പുറത്തേക്കിറങ്ങിയപ്പോൾ വെളിയിൽ കാത്തുനിന്ന വിജിലൻസ് സംഘം സച്ചുവിനെ പിടികൂടുകയായിരുന്നു

. തുടർന്ന് പരിശോധനാ സംഘം ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പണമിടപാടു സംബന്ധിച്ച പാസ് ബുക്കും ഡയറിയും ഉൾപ്പെടെയുള്ളവ കണ്ടെത്തി.

വിജിലൻസ് സംഘത്തിൽ ആലപ്പുഴ ഡിവൈ എസ്.പിയെ കൂടാതെ ഇൻസ്‌പെക്ടർമാരായ ബാബുക്കുട്ടൻ, ഋഷികേശൻ നായർ, കെ.വി.ബെന്നി, എസ്.ഐ പീറ്റർ അലക്‌സാണ്ടർ, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒമാരായ ജയലാൽ, ബിജിമോൻ സി.പി.ഒമാരായ ഷിജു, കൃഷ്ണകുമാർ, സുനീഷ് സുദീപ്, വിജു, ഡബ്ളിയു.സി പി.ഒ.നീതുമോഹൻ എന്നിവരും ഉണ്ടായിരുന്നു. അറ്റസ്റ്റ് ചെയ്ത ഡെപ്യൂട്ടി തഹസിൽദാരെ ഇന്ന് കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.