ആലപ്പുഴ: രാജ്യത്ത് ഇപ്പോൾ മതേതരത്വം കാണുന്ന ഏക സംസ്ഥാനം കേരളമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഇവിടെ ആരെയും മാറ്രിനിറുത്തുന്നില്ല.കേന്ദ്രം പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത് ഈ മതേതര സ്വഭാവത്തിന് തെളിവാണ്. മറ്റു പല സംസ്ഥാനങ്ങളും ഇത് മാതൃകയാക്കി ബില്ലിനെതിരെ രംഗത്തു വന്നിട്ടുണ്ട്. അറവുകാട് സമരപ്രഖ്യാപനം പോലുള്ള ഐതിഹാസിക പ്രക്ഷോഭങ്ങളാണ് കേരളത്തെ ഈ നിലയിലേക്ക് ഉയർത്തിയതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
അറവുകാട് പ്രഖ്യാപനത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് സി.പി.എം നേതൃത്വത്തിൽ അറവുകാട് മൈതാനത്ത് സംഘടിപ്പിച്ച ചരിത്രസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.
ആരെയും തീവ്രവാദിയായി ചിത്രീകരിക്കാൻ കഴിയുന്ന കരിനിയമങ്ങളാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്.തീവ്രവാദിയല്ലെന്ന് സ്വയം തെെളിയിക്കേണ്ട ബാദ്ധ്യതയാണ് ഓരോ പൗരനുമുള്ളത്. ലോക് സഭ, ജുഡിഷ്യറി, സി.ബി.ഐ, തിരഞ്ഞെടുപ്പ് കമ്മിഷൻ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം പ്രത്യേക താത്പര്യങ്ങൾക്ക് വിധേയമാക്കപ്പെടുന്നു.
നിയമനിർമാണം നടത്തിയാലും അത് നടപ്പാക്കാൻ പ്രക്ഷോഭം വേണ്ടിവരുമെന്നതിന് ഉദാഹരണമാണ് അറവുകാട് പ്രഖ്യാപനവും തുടർന്നുണ്ടായ പ്രക്ഷോഭവും. ഭൂമിയില്ലാത്തവന് ഭൂമി കിട്ടാനുള്ള നിയമമാണ് ഇ.എം.എസ് സർക്കാർ പാസാക്കിയത്.എന്നാൽ ജനങ്ങൾക്ക് അതു കിട്ടാതിരിക്കാനുള്ള നടപടികളാണ് ഒരു വശത്ത് നടന്നത്.ആറു ലക്ഷം ഏക്കർ മിച്ചഭൂമിയുണ്ടെന്നാണ് സർക്കാർ അന്നു കണ്ടെത്തിയത്. എന്നാൽ ചില പഴുതുകളുണ്ടാക്കി അത് രണ്ടു ലക്ഷമാക്കി ചുരുക്കുകയാണ് അന്നത്തെ പിന്തിരിപ്പൻ ശക്തികൾ ചെയ്തതെന്നും യെച്ചൂരി പറഞ്ഞു.
മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. അനാരോഗ്യം കാരണം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്ന വി.എസ്.അച്യുതാനന്ദന്റെ സന്ദേശം യോഗത്തിൽ വായിച്ചു.സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള, കേന്ദ്രകമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു. മന്ത്രി ടി.എം.തോമസ് ഐസക്ക്, കർഷക സംഘം സംസ്ഥാന സെക്രട്ടറി കെ.വി.രാമകൃഷ്ണൻ,കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ.ആർ.ബാലൻ, എം.എൽ.എ മാരായ സജി ചെറിയാൻ, യു.പ്രതിഭ, എ.എം.ആരിഫ് എം.പി, സി.എസ് .സുജാത, ബി.രാഘവൻ തുടങ്ങിയവർ പങ്കെടുത്തു.സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ആർ.നാസർ സ്വാഗതവും എം.സത്യപാൽ നന്ദിയും പറഞ്ഞു.