 ഓരുമുട്ടുകൾ നിർമ്മിക്കാത്തത് ഭീഷണിയാകുന്നു

ആലപ്പുഴ: കടലിൽ വേലിയേറ്റം ശക്തമായതോടെ കായംകുളം മത്സ്യബന്ധന തുറമുഖം വഴി ഉപ്പുവെള്ളം കയറുന്നതിനാൽ കുട്ടനാട്, അപ്പർകുട്ടനാട്, കരിനിലങ്ങളിലെ ആയിരക്കണക്കിന് ഏക്കർ നെൽകൃഷി ഭീഷണിയിൽ. തോട്ടപ്പള്ളി സ്പിൽവേ, തൃക്കുന്നപ്പുഴ ചീപ്പ് എന്നിവിടങ്ങളിലെ ഷട്ടറുകൾ വേലിയേറ്റ സമയത്ത് പൂർണമായും താഴ്ത്താത്തതാണ് ഉപ്പുവെള്ളം കയറാൻ കാരണം.

കഴിഞ്ഞ ദിവസം കർഷകരുടെ പ്രതിഷേധത്തെ തുടർന്ന് തോട്ടപ്പള്ളി സ്പിൽവേയിലെ ഷട്ടറുകൾ പൂർണ്ണമായും താഴ്ത്തി. എന്നാൽ കായംകുളം കായൽ വഴി ഉപ്പുവെള്ളം കയറുന്നത് തടയാൻ കഴിയുന്നില്ല. കായംകുളം മത്സ്യബന്ധന തുറമുഖം പൂർണ്ണമായും തുറന്ന് കിടക്കുന്നതിനാൽ, വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം തൃക്കുന്നപ്പുഴ ചീപ്പ്, പുളിക്കീഴ് ആറ്, ഡാണാപ്പടി തോട് വഴി അപ്പർകുട്ടനാട്ടിലെ പാടശേഖരങ്ങളിൽ എത്തും. തൃക്കുന്നപ്പുഴ ചീപ്പ് അടഞ്ഞു കിടന്നാലും ഉപ്പുവെള്ളം കായംകുളം കായലുമായി ബന്ധമുള്ള കാർത്തികപ്പള്ളി, ഡാണാപ്പടി, മഹാദേവികാട് പുളിക്കീഴ് തോടുവഴി കരുവാറ്റ കൊപ്പാറക്കടവിൽ എത്തുന്നതും കർഷകരെ ആശങ്കയിലാഴ്ത്തുന്നു. വേ

ലിയേറ്റ സമയത്ത് ജലഗതാഗതം തടസപ്പെടാതെ തൃക്കുന്നപ്പുഴ ചീപ്പിലെ ഷട്ടറുകൾ കൃത്യമായി അടക്കുന്നതിൽ ഉണ്ടാകുന്ന വീഴ്ചയും ഉപ്പുവെള്ളം കയറാൻ കാരണമാകുന്നു. കായലുമായി ബന്ധമുള്ള ചെറുകൈവഴികളിലൂടെ ഉപ്പുവെള്ളം കയറുന്നത് തടയാൻ മൈനർ ഇറിഗേഷൻ വകുപ്പ് മുൻകാലങ്ങളിൽ ഓരുമുട്ട് താൽക്കാലികമായി സ്ഥാപിച്ചിരുന്നു. പുളിക്കീഴ്, ത്രാശ്ശേരി, ഡാണാപ്പടി, കാർത്തികപ്പള്ളി, കന്നുകാലിപ്പാലം,കൊട്ടാരവളവ്, മാന്തറമീച്ചാൽ,നാലുചിറ, കരുവാറ്റ ഉൾപ്പെടെ 25 ഓരുമുട്ടുകളാണ് എല്ലാ വർഷവും നിർമ്മിക്കുന്നത്. എന്നാൽ ഇത്തവണ ഇത് നിർമ്മിക്കാത്തതാണ് ഉപ്പെവെള്ളം കയറാൻ ഇടയായത്. ഒക്ടോബർ,നവംബർ,ഡിസംബർ മാസങ്ങളിലാണ് വേലിയേറ്റം ശക്തമാകുന്നത്. പുഞ്ചകൃഷിയിൽ ആവശ്യത്തിന് മഴ ലഭിച്ചില്ലെങ്കിൽ ഓരുജലം കയറി നെൽകൃഷി നശിക്കുമെന്ന് കർഷകർ പറഞ്ഞു.

ഓരുവെള്ള ഭീഷണിയിൽ

പുറക്കാട്, കരുവാറ്റ, ചെറുതന, അമ്പലപ്പുഴ, തകഴി, വീയപുരം പഞ്ചായത്തുകളിലെ കരിനിലങ്ങൾ

 കുട്ടനാട്ടിലെ നിലങ്ങളും ഉപ്പുവെള്ള ഭീഷണിയിലാണ്

 20 മുതൽ 80ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് കുട്ടനാട്ടിലെ പാടങ്ങളിലുള്ളത്

 കരിനിലങ്ങളിൽ കതിർ പ്രായമായ നെൽച്ചെടികളാണുള്ളത്.

ഏക്കറിന് 15000ൽ അധികം രൂപ ചെലവഴിച്ചാണ് കൃഷി ഇറക്കിയത്.

''വൃശ്ചിക വേലിയേറ്റം തടയാൻ മുൻവഷങ്ങളിലെ പോലെ ഓരുമുട്ട് നിർമ്മിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. പാടശേഖരങ്ങളുടെ പുറബണ്ടിന്റെ ബലക്ഷയം കാലവർഷക്കാലത്ത് കർഷകരെ ആശങ്കയിലാഴ്ത്തും.

പി.സുരേന്ദ്രൻ, വൈസ് ചെയർമാൻ കരിനില വികസന ഏജൻസി

 പുളിക്കീഴ് റഗുലേറ്റിംഗ് സംവിധാനം

പുളിക്കീഴ് പാലത്തിൽ ഓരുവെള്ളം കയറുന്നത് തടയാൻ റഗുലേറ്റിംഗ് സംവിധാനം ഏർപ്പെടുത്തുന്നതിന് സുരേഷ് ഗോപി എം.പി 2016-17വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 3.73 കോടി രൂപ അനുവദിച്ചതാണ്. മൂന്ന് വർഷം കഴിഞ്ഞിട്ടും ഇറിഗേഷൻ വകുപ്പ് തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.