സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ തുടങ്ങി
ആലപ്പുഴ:സി.ഐ.ടി.യു 14-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി.പ്രതിനിധി സമ്മേളന നഗറായ ഇ.എം.എസ്. സ്റ്റേഡിയത്തിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി.തുടർന്ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻസെൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളികളെ അണിനിരത്തിയുള്ള ശക്തമായ സമരങ്ങൾ അനിവാര്യമായിരിക്കുകയാണെന്ന് തപൻസെൻ പറഞ്ഞു.
ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ പോലും ഇല്ലായ്മ ചെയ്യുന്ന നിലപാടുകളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഇതിനെ ചെറുക്കാൻ തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭം വേണം.ലോക് സഭയിൽ കിട്ടിയ ഭൂരിപക്ഷം ഉപയോഗിച്ച് ഭരണഘടനയെപ്പോലും മാറ്റിമറിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇത്തരം കാടത്ത നടപടികൾക്കെതിരെ സമസ്ത മേഖലയിലെയും ജനങ്ങൾ സമരത്തിന്റെ പാതയിലാണ്. നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങൾ മൂലം രാജ്യത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഗൗരവത്തോടെ കാണണം. സാമ്പത്തിക,രാഷ്ട്രീയ മേഖലകളിൽ വലതുപക്ഷ ശക്തികളുടെ ഇടപെടൽ അനുദിനം വർദ്ധിക്കുന്നു. സമ്പദ് വ്യവസ്ഥയെ അട്ടിമറിക്കാൻ തൊഴിൽ നിയമങ്ങളെപ്പോലും ഇല്ലാതാക്കുന്നു. കുത്തകകൾക്ക് ദാസ്യപ്പണി ചെയ്യുന്ന സർക്കാരാണ് കേന്ദ്രഭരണം കൈയാളുന്നത്.
കോടികളുടെ നികുതിയാണ് കുത്തക മുതലാളിമാർക്കായി കേന്ദ്രം ഉപേക്ഷിച്ചത്. ലാഭത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളെപ്പോലും കോർപ്പറേറ്റുകൾക്കായി തീറെഴുതുന്നു. തന്ത്രപ്രധാനമായ പ്രതിരോധ സംരംഭങ്ങളെപ്പോലും വിറ്റു തുലയ്ക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങക്കെതിരെ ജനുവരി എട്ടിന് ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന പണിമുടക്ക് ചരിത്രസംഭവമാവുമെന്നും തപൻസെൻ പറഞ്ഞു. എ. ഐ. ടി. യു. സി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ ഐ. എൻ.ടി. യു. സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം.പി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ ആർ.നാസർ സ്വാഗതവും പി.ഗാനകുമാർ നന്ദിയും പറഞ്ഞു.