ആലപ്പുഴ: കേന്ദ്ര സർക്കാരിനെതിരെ നടത്തുന്ന തൊഴിലാളി സമരങ്ങൾ കൂടുതൽ തീക്ഷ്ണമാക്കാൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി ദേശീയ സെക്രട്ടറി കെ.കെ ദിവാകരൻ പറഞ്ഞു. ധർണ, പ്രകടനം തുടങ്ങിയവയിലൂടെ ഉയർത്തുന്ന ആവശ്യങ്ങൾ കേന്ദ്രസർക്കാർ അവഗണിക്കുന്ന സാഹചര്യത്തിലാണ് ലോംഗ് മാർച്ച് പോലെ കൂടുതൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന സമരപരിപാടികളിലേക്ക് മാറുന്നത്. കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഐക്യത്തോടെയുള്ള പോരാട്ടം താഴെത്തട്ടിലും ശക്തമാക്കും. ബി.പി.സി.എൽ, മുത്തൂറ്റ് ഫിനാൻസ് എന്നിവിടങ്ങളിലെ സമരം ശക്തമാക്കും. ബി.പി.സി.എൽ കൈമാറ്റം ചെയ്താൽ അവിടെ ആരേയും പ്രവേശിപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള പ്രതിരോധ പ്രക്ഷോഭം ജനാധിപത്യപരമായ രീതിയിൽ സംഘടിപ്പിക്കും. മുത്തൂറ്റ് ഫിനാൻസിൽ 166 പേരെ പിരിച്ചുവിട്ട മാനേജ്മെന്റ് നടപടിക്കെതിരെ ജനുവരി രണ്ടിന് തൊഴിലാളികൾ ആരംഭിക്കുന്ന അനിശ്ചിതകാല സമരത്തിന് സി.ഐ.ടി.യു പിന്തുണ നൽകും.
യുവതീയുവാക്കളായ രണ്ടായിരം കേഡർമാർക്കായി ദേശീയ സമ്മേളനത്തിനുശേഷം കോട്ടയത്ത് ത്രിദിന പരിശീലന ശില്പശാല സംഘടിപ്പിക്കും. എല്ലാ കമ്മിറ്റികളിലും 25 ശതമാനമെങ്കിലും വനിതാ ഭാരവാഹിത്വം ഉറപ്പാക്കും. കെ.എസ്.ആർ.ടി.സിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം കൂടാതെ മുന്നോട്ടുപോകാനാകില്ലെന്നും പ്രതിസന്ധി സമീപകാലത്തൊന്നും വിട്ടൊഴിയാനിടയില്ലെന്നും കെ.കെ ദിവാകരൻ അഭിപ്രായപ്പെട്ടു. ടോമിൻ.ജെ.തച്ചങ്കരി എം.ഡിയായിരുന്നപ്പോൾ സ്‌പെയർ പാർട്‌സിനും മറ്റുമുള്ള ഫണ്ട് മാറ്റിയാണ് ശമ്പളത്തിനായി ചെലവഴിച്ചത്. വലിയൊരു വിഭാഗം ഉദ്യോഗസ്ഥരുടെ മോശമായ സമീപനം കെ.എസ്.ആർ.ടി.സിയിൽ തൊഴിലാളികൾക്ക് ബുദ്ധിമുട്ടാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.ഗോപിനാഥൻ, പി.പി.ചിത്തരഞ്ജൻ, ജില്ലാ സെക്രട്ടറി ഗാനകുമാർ, പ്രസിഡന്റ് എച്ച്.സലാം എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.