ആലപ്പുഴ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളും ആശങ്കകളും തെറ്റിദ്ധാരണകളും പരിഹരിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.എൻ.ഡി.പി യോഗം കൗൺസിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ പാസാക്കിയ ബിൽ ഭരണഘടനാ വിഷയമായി ഉയർന്നു വരുകയും വിവിധ രാഷ്ട്രീയ പാർട്ടികളും മത വിഭാഗങ്ങളും ഇതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരങ്ങളും കലാപങ്ങളും അക്രമപ്രവർത്തനങ്ങളും നടക്കുന്നു. മതേതര മൂല്യങ്ങൾക്കും ഭരണഘടനയ്ക്കും എന്നും വലിയ പ്രാധാന്യം നൽകുന്ന നമ്മുടെ രാജ്യത്തെ, കലാപ ഭൂമിയാക്കി മാറ്റുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മതവിഭാഗങ്ങളും വിദ്യാർത്ഥി സമൂഹവും ഉത്തരവാദിത്വബോധത്തോടെ സംയമനം പാലിക്കണം.. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സമാധാനവും കാത്തു സൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. ഈ വിഷയത്തിൽ സുപ്രീം കോടതി ഉത്തരവ് വരുന്നത് വരെ എല്ലാവരും സംയമനം പാലിച്ച് ആശങ്കാജനകമായ സമരമാർഗ്ഗങ്ങളിൽ നിന്ന് പിന്തിരിയണം. യോഗം പ്രവർത്തകരും യോഗാംഗങ്ങളും സമചിത്തത പാലിക്കണം- കൗൺസിൽ ആഹ്വാനം ചെയ്തു.
ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിഷയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, അരയാക്കണ്ടി സന്തോഷ് എന്നിവർ സംസാരിച്ചു.