chakkulam

കുട്ടനാട് : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രക്ക് നാടെങ്ങും ഭക്തിനിർഭര വരവേല്പ്. ഇന്നലെ വൈകിട്ട് മൂന്നിന് കാവുംഭാഗം തിരു-എറങ്കാവ് ഭഗവതിക്ഷേത്രത്തിൽ നിന്ന് താലപ്പൊലിയുടേയും, വാദ്യമേളങ്ങളുടേയും, മുത്തുക്കുടകളുടേയും അകമ്പടിയോടാണ് തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചത്.
പതിനായിരങ്ങൾ അണിനിരന്ന ഘോഷയാത്രയ്ക്ക് നിശ്ചല ദൃശ്യങ്ങളും, കെട്ടുകാഴ്ചകളും, തമിഴ്‌നാട് സ്വദേശി വജ്രവേൽ ഇന്നലെ വഴിപാടായി സമർപ്പിച്ച പത്ത് അടി ഉയരമുള്ള ചക്കുളത്തമ്മയുടെ പഞ്ചലോഹ വിഗ്രഹവും മിഴിവേകി. ഘോഷയാത്ര കടന്നുപോയ വീഥിയുടെ ഇരുവശങ്ങളിലും ഭക്തർ നിലവിളക്ക് തെളിച്ച് ദേവി കീർത്തനങ്ങൾ ഉരുവിട്ട് നിന്നു. കാവുംഭാഗം, മണിപ്പുഴ, പൊടിയാടി, നെടുംമ്പ്രം എന്നീ പ്രഥാന ജംഗ്ഷനിൽ വിവിധ ക്ഷേത്രങ്ങളിലെ പുരോഹിതന്മാരും, സംഘാടകരും, രാഷ്ട്രീയ-സാമുദായിക-സാംസ്‌കാരിക പ്രവർത്തകരും വരവേൽപ്പ് നൽകി.
നെടുമ്പ്രം പുത്തൻകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്ന് കാവടി വിളക്കും നീരേറ്റുപുറം എൻ.കെ എൻ.എസ്സ്.എസ്സ് 394-ാം നമ്പർ കരയോഗത്തിന്റേയും, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ചാവക്കാട് യൂണിറ്റിന്റേയും നേതൃത്വത്തിൽ ആയിരങ്ങൾ അണിചേർന്ന താലപ്പൊലി ഘോഷയാത്രയും തിരുവാഭരണ ഘോഷയാത്രയിൽ അണിചേർന്നു. രാത്രി 9.30-ന് ദേവിക്ക് തിരുവാഭരണം ചാർത്തി സർവമംഗളാരതി നടന്നു. സർവ്വാഭരണ വിഭൂഷയായി വിളങ്ങിയ ദേവിയെ ഒരുനോക്ക് കണ്ട് വണങ്ങാൻ നാടിന്റെ നാനാഭാഗത്ത് നിന്നും നിരവധി ഭക്തർ ക്ഷേത്രത്തിൽ എത്തി.
മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, അഡ്മിനിസ്‌ട്രേറ്റർ അഡ്വ. കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഹരിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, സുരേഷ് കാവുംഭാഗം, ദുർഗ്ഗാദത്തൻ നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, ഉത്സവ കമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, ചക്കുളത്തമ്മ മാതൃവേദി പ്രസിഡന്റ് രാജി അന്തർജ്ജനം, സെക്രട്ടറി ഷേർലി അനിൽ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.
പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന്റെ സമാപന ദിവസമായ ഇന്ന് രാവിലെ ഒൻപതിന് ആനപ്രമ്പാൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് കാവടി, കരകം വരവ്, ആനപ്രമ്പാൽ മുത്താരമ്മൻ കോവിലിൽ നിന്ന് എണ്ണക്കുടം വരവ് എന്നിവ ക്ഷേത്രത്തിൽ എത്തിയശേഷം മഞ്ഞനീരാട്ടും ചക്കരക്കുളത്തിൽ ആറാട്ടും നടക്കും.