ഹരിപ്പാട്: സുഹൃത്തിന്റെ 13 വയസുള്ള മകനെ ലൈംഗികമായി പീഡിപ്പിച്ച അനാഥശാല നടത്തിപ്പുകാരൻ ആലപ്പുഴ പോക്സോ കോടതിയിൽ കീഴടങ്ങി. കൊടുങ്ങല്ലൂർ മാടവന സ്വദേശിയും ജാമിയ അസീസിയ അനാഥശാല നടത്തിപ്പുകാരനുമായ ഇബ്രാഹിംകുട്ടി മുസ്ളിയാർ (60) ആണ് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് കീഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ജൂലായ് 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമല്ലാക്കൽ പള്ളിയിൽ മതപ്രഭാഷണത്തിനെത്തിയ ഇയാൾ ഹരിപ്പാടിന് സമീപമുള്ള കുട്ടിയുടെ വീട്ടിൽ വിശ്രമിക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. കുട്ടി വിവരം രക്ഷാകർത്താക്കളെ അറിയിച്ചതോടെ ഹരിപ്പാട് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നു മുങ്ങിയ ശേഷമാണ് ഇയാൾ മുൻകൂർ ജാമ്യത്തിനു ശ്രമിച്ചത്.