ന്യൂഡൽഹി: രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ കേന്ദ്രസർക്കാരിന് ശുപാർശ നൽകിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സർ, യു.പിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വർ, മദ്ധ്യപ്രദേശിലെ ഇൻഡോർ, ഛത്തിസ്ഗഡിലെ റായ്പുർ വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാനാണ് നീക്കം.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്‌പൂർ, ലക്‌നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങൾ പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ (പി.പി.പി ) വികസിപ്പിക്കാൻ കേന്ദ്രസർക്കാർ കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. ഈ ആറു വിമാനത്താവളങ്ങളുടെയും കരാർ നേടിയത്. അദാനി എന്റർപ്രൈസസ് ആണ്. ഇതിൽ അഹമ്മദാബാദ്, ലക്‌നൗ, മംഗലാപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് 50 വർഷത്തേക്ക് പാട്ടവ്യവസ്ഥയിൽ അദാനി ഗ്രൂപ്പിനു കൈമാറാൻ ജൂലായിൽ കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു.
ഈ നടപടികളുടെ തുടർച്ചയായാണ് ആറു വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാൻ സെപ്തംബർ അഞ്ചിനു ചേർന്ന എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ യോഗത്തിൽ തീരുമാനമായതെന്നാണ് മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ നൂറിലധികം വിമാനത്താവളങ്ങളുടെ ഉടമസ്ഥത, നടത്തിപ്പ് അവകാശം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള എയർപോർട്ട് അതോറിറ്റിക്കാണ്. ഇതിൽ 25-ഓളം വിമാനത്താവളങ്ങളെ സ്വകാര്യവത്കരിക്കാനാണ് നീക്കം.
എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വരുമാനം കൂട്ടാനും വിമാനത്താവളങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുമാണ് സ്വകാര്യവത്കരണം എന്നാണ് കേന്ദ്ര സർക്കാർ വിശദീകരണം. തിരുവനന്തപുരം, ജയ്‌പൂർ, ഗോഹട്ടി വിമാനത്താവളങ്ങൾ ഇതുവരെ അദാനി ഗ്രൂപ്പിന് കൈമാറിയിട്ടില്ല.തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കേരളത്തിനു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തു നൽകിയിരുന്നു.