വരുമാനം മാനദണ്ഡമാക്കണമെന്ന വാദം സുപ്രീംകോടതി തള്ളി

ന്യൂഡൽഹി :സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഫീസിളവിന്റെ മാനദണ്ഡം മെറിറ്റ് തന്നെയാകണമെന്ന് സുപ്രീംകോടതി ഉത്തരവായി. വാർഷിക വരുമാനം മാനദണ്ഡമാക്കണമെന്ന മാനേജ്‌മെന്റുകളുടെ വാദം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

ഇതേ കാര്യം ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി ശരിവച്ചു.ഹൈക്കോടതി ഉത്തരവിനെതിരെ എം.ഇ. എസ് മെഡിക്കൽ കോളേജ്, പി. കെ. ദാസ് മെഡിക്കൽ ഇൻസ്റ്റിററ്യൂട്ട്, ഡി. എം. വയനാട് എന്നീ സ്ഥാപനങ്ങളാണ് ഹർജി നൽകിയത്.

അതേസമയം ന്യൂനപക്ഷ പദവിയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ ഉപ സംവരണം ആവശ്യപ്പെട്ട് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ നൽകിയ ഹർജി പിന്നീട് വാദം കേൾക്കാനായി മാറ്റി വച്ചു. കോളേജുകൾ നടത്തുന്ന സഭയിലെ വിദ്യാർഥികൾക്ക് ഉപസംവരണം നൽകണമെന്നാണ് ആവശ്യം.