കൊച്ചി: അമൃത് പദ്ധതിക്കു കീഴിൽ 27.44 കോടി രൂപാ ചെലവിൽ എറണാകുളത്ത് ആറ് കനാലുകളിലെ ചെളി നീക്കാനും പാർശ്വഭിത്തി നിർമ്മിക്കാനും നവീകരിക്കാനും തീരുമാനിച്ചതായി കേന്ദ്ര നഗരകാര്യ വകുപ്പ് സഹമന്ത്രി ഹർദീപ് സിംഗ്പുരി ലോക്‌സഭയിൽ പറഞ്ഞു. എറണാകുളത്തെ കനാൽ നവീകരണപദ്ധതിയെക്കുറിച്ചും കനാൽ പുറമ്പോക്കുകളിൽ താമസിക്കുന്നവരുടെ പുനരധിവാസത്തെക്കുറിച്ചും ഉള്ള ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കനാൽ പുറമ്പോക്കുകളിൽ താമസിക്കുന്ന 600 കുടുംബങ്ങളുടെ പുനരധിവാസം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.
കനാൽ ശുചീകരണം ഇങ്ങനെ:
●തേവര മാർക്കറ്റിനും പേരണ്ടൂരിനും ഇടയിലുള്ള തേവര പേരണ്ടൂർ കനാലിന്റെ 10.58 കിലോമീറ്റർ ഭാഗം (16 കോടി രൂപ)
● തമ്മനത്തിനും ബാനർജി റോഡിനും ഇടയിലുള്ള ഉള്ള കാരണക്കോടം തോടിന്റെ യും അടിമുറി തോടിന്റെയും ഭാഗങ്ങൾ ഉൾപ്പെടുന്ന 2.7 കിലോമീറ്റർ (2.83 കോടി രൂപ)
● പടിഞ്ഞാറേ കൊച്ചിയിലെ പണ്ടാരച്ചാൽ കനാലിലെ സാന്തോം ചർച്ചിനും ചിറക്കൽ പുഴയ്ക്കും ഇടയിലുള്ള 2.28 കിലോമീറ്റർ(3 കോടി)
● പടിഞ്ഞാറേ കൊച്ചിയിലെ രാമേശ്വരം കനാലിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ മുതൽ കൊച്ചിൻ കോളേജ് വരെയുള്ള 2.4 കിലോമീറ്റർ(2.58 കോടി)
● കൊച്ചിൻ കോളേജ് മുതൽ കരിമ്പാലം വരെയുള്ള മന്ത്ര കനാലിന്റെ 2.1 കിലോമീറ്റർ(1.03കോടി)
●മധുര കമ്പനി മുതൽ വേമ്പനാട്ടുകായൽ വരെയുള്ള പഷിണി തോട് കനാലിന്റെ 2.1 കിലോമീറ്റർ(2 കോടി)
കിഫ്‌ബി വഴി 1356 കോടിയുടെ പദ്ധതി
തേവര കനാൽ, പേരണ്ടൂർ കനാൽ, മാർക്കറ്റ് കനാൽ, ചിലവന്നൂർ കനാൽ, ഇടപ്പള്ളി കനാൽ, എന്നീ അഞ്ചു കനാലുകൾ(35 കിലോമീറ്റർ) നവീകരിക്കാൻ 1356 കോടി രൂപയ്ക്ക് കേരള സർക്കാർ കിഫ്ബി വഴി തയ്യാറാക്കിയെന്ന് അറിയിച്ചിട്ടുള്ളതായും മന്ത്രി ലോക്‌സഭയിൽ ഹൈബി ഈഡൻ എംപിയ്ക്ക് മറുപടി നൽകി.