ന്യൂഡൽഹി: ഒരു വ്യക്തിക്ക് കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണം മൂന്നിൽ നിന്ന് രണ്ടായി കുറച്ചുള്ള ആയുധ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. നിയമവിരുദ്ധമായി തോക്കുകൾ കൈവശം വയ്ക്കൽ, നിർമ്മിക്കൽ എന്നിവയ്ക്ക് കൂടുതൽ ശിക്ഷയും ഉറപ്പാക്കുന്നു. തോക്കുകളുടെ ലൈസൻസ് കാലാവധി മൂന്നിൽ നിന്ന് അഞ്ചാക്കി. 1959ലെ നിയമത്തിൽ നിരവധി പിശകുകളുണ്ടെന്ന് ബിൽ അവതരിപ്പിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പുതിയ ഭേദഗതി കായികതാരങ്ങളെ ബാധിക്കില്ല. ആഘോഷത്തിന്റെ ഭാഗമായുള്ള വെടിവയ്പുമായി ബന്ധപ്പെട്ട ശിക്ഷ വർദ്ധിപ്പിച്ചതിനെചില പ്രതിപക്ഷാംഗങ്ങൾ എതിർത്തു.
പ്രധാന വ്യവസ്ഥകൾ
ഒരു വ്യക്തിക്ക് ലൈസൻസുള്ള തോക്കുകൾ രണ്ട് മാത്രം. ബിൽ നിയമമായാൽ അധികമായി കൈവശമുള്ളവ 90 ദിവസത്തിനകം തിരിച്ചുനൽകണം
നിയമവിരുദ്ധമായി തോക്ക് നിർമ്മിക്കൽ, വിൽക്കൽ, അറ്റകുറ്റപ്പണി, കൈവശം വയ്ക്കൽ എന്നിവയ്ക്ക് ജീവിതാവസാനം വരെ തടവ്. കുറഞ്ഞ ശിക്ഷ 14 വർഷം. നിലവിൽ 7 മുതൽ 14 വർഷം.
സായുധ സേനകളുടെ തോക്ക് മോഷ്ടിച്ചാൽ പത്തു വർഷം തടവ് അല്ലെങ്കിൽ ജീവപര്യന്തം
ആഘോഷത്തിന്റെയോ മതാചാരത്തിന്റെയോ ഭാഗമായി മറ്റുള്ളവരുടെ ജീവന് ഭീഷണിയാവുന്ന തരത്തിൽ വെടിയുതിർക്കൽ - രണ്ടുവർഷം തടവും ഒരു ലക്ഷം പിഴയും
35 ലക്ഷം തോക്ക്
രാജ്യത്ത് 35 ലക്ഷത്തോളം ലൈസൻസുള്ള തോക്കുണ്ടെന്നാണ് കണക്ക്. ഉത്തർപ്രദേശിൽ 13 ലക്ഷം പേർക്ക് ലൈസൻസുള്ള തോക്കുണ്ട്. ജമ്മുകാശ്മീരിൽ 3.7 ലക്ഷം, പഞ്ചാബിൽ 3.6 ലക്ഷം, രാജസ്ഥാനിൽ 1.7 ലക്ഷം.
-