shashi-tharoor-

ന്യൂഡൽഹി: കവി വി.മധുസൂദനൻ നായരും ശശി തരൂർ എം.പിയും ഈവർഷത്തെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹരായി. 'അച്ഛൻ പിറന്ന വീട്' എന്ന കവിതയ്ക്കാണ് മധുസൂദനൻ നായർക്ക് അവാർഡ്. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണങ്ങൾ വിവരിക്കുന്ന 'ആൻ ഇറ ഓഫ് ഡാർക്‌നസ്: ബ്രിട്ടീഷ് എംപയർ ഇൻ ഇന്ത്യ' എന്ന പുസ്തകത്തിന് ഇംഗ്ലീഷ് വിഭാഗത്തിലാണ് തരൂരിന് അവാർഡ്.

ഇതുൾപ്പെടെ 23 ഭാഷകളിലെ അവാർഡുകളാണ് പ്രഖ്യാപിച്ചത്. നേപ്പാളി ഭാഷയിലേത് പിന്നീട് പ്രഖ്യാപിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഫെബ്രുവരി 25ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ.ചന്ദ്രമതി, എൻ.എസ്. മാധവൻ, പ്രൊഫ.എം.തോമസ് മാത്യു എന്നിവരാണ് മലയാളവിഭാഗം പുരസ്‌കാരം നിശ്ചയിച്ച ജൂറി. ഡോ.ജി.എൻ.ദേവി, പ്രൊഫ.കെ.സച്ചിദാനന്ദൻ, പ്രൊഫ.സുഗന്ധ ചൗധരി എന്നിവരാണ് ഇംഗ്ലീഷ് വിഭാഗം ജൂറി.

അവാർഡ് ലഭിച്ച മറ്റുള്ളവർ

നന്ദകിഷോർ ആചാര്യ (ഹിന്ദി), മധുസൂദനൻ പെന്ന (സംസ്കൃതം), ചോ ധർമ്മൻ (തമിഴ്), ബണ്ടി നാരായണസാമി (തെലുഗു), അബ്ദുൽ അഹദ് ഹജിനി (കാശ്മീർ), തരുൺ കാന്തി മിശ്ര (ഒഡിയ), ക്രിപാൽ കസക്ക് (പഞ്ചാബി), രാംസ്വരൂപ് കിസൻ(രാജസ്ഥാനി), കാളി ചരൺ (സന്താളി), ഈശ്വർ മുർജനി (സിന്ധി), ഡോ.വിജയ (കന്നഡ), പ്രൊഫ.ഷാഫി കിദ്വായി (ഉറുദു), ഡോ.ചിൻമോയി ഗുഹ (ബംഗാളി), ഓം ശർമ്മ (ദോഗ്രി), രത്തിലാൽ ബോറി സാഗർ (ഗുജറാത്തി), നിൽബ എ ഖണ്ഡേക്കർ (കൊങ്കിണി), അനുരാധ പാട്ടീൽ (മറാത്തി), ജയശ്രീ ഗോസാമി മഹന്ത (അസമീസ്), ഫുക്കൻ ച് (ബോഡോ),മണിപ്പൂരി (ബിർമംഗോൾ സിംഗ്).