ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ സ്‌കൂളിലും ഒ.ബി.സി വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം നൽകാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം ശുപാർശ ചെയ്‌തു. കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിക്കുന്നതോടെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന നിയമത്തിൽ ഭേദഗതി വരുത്തി സംവരണം നടപ്പാക്കാം.
ഒ.ബി.സി കമ്മിഷന്റെ നിർദ്ദേശ പ്രകാരം നിയമ, സാമൂഹ്യ നീതി മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചാണ് മാനവവിഭവ ശേഷി മന്ത്രാലയം സംവരണം നൽകാൻ ശുപാർശ ചെയ്തത്. നിലവിൽ കേന്ദ്രീയ വിദ്യാലയങ്ങളിൽ പട്ടികജാതി(15%), പട്ടികവർഗ(7.5%), ഭിന്നശേഷി(3%) വിദ്യാർത്ഥികൾക്ക് മാത്രമാണ് സംവരണമുള്ളത്. നവോദയ വിദ്യാലയങ്ങളിൽ പട്ടികജാതി പട്ടിക വർഗ വിദ്യാർത്ഥികൾക്ക് പുറമെ ഗ്രാമങ്ങളിൽ നിന്നുള്ളവർ, നഗരങ്ങളിൽ നിന്നുള്ളവർ, പെൺകുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്കുമാണ് സംവരണം.. രാജ്യത്ത് 1,228 കേന്ദ്രീയ വിദ്യാലയങ്ങളും 600 നവോദയ വിദ്യാലയങ്ങളുമുണ്ട്.